പ്രതീകാത്മക ചിത്രം
കായംകുളം: കായംകുളം-പുനലൂർ കെപി റോഡിൽ രാത്രിയിൽ ബസ് സർവീസില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചാരുംമൂട് വഴിയുള്ള കെഎസ്ആർടിസി സ്റ്റേ സർവീസുകൾ നിർത്തലാക്കിയതോടെയാണ് രാത്രികാല യാത്രാക്ലേശം രൂക്ഷമായത്.
പകൽ 15 മിനിറ്റ് ഇടവേളകളിൽ കെഎസ്ആർടിസി ഓർഡിനറി സർവീസ് ഉണ്ടെങ്കിലും രാത്രിയായാൽ യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയാണ്. സന്ധ്യയോടെ സ്വകാര്യബസുകൾ ഓട്ടം നിർത്തുന്നതോടെ കായംകുളത്തുനിന്ന് അടൂർ ഭാഗത്തേക്കു ബസില്ലാത്ത സ്ഥിതി യാണ്.
അടൂർ, പുനലൂർ, പന്തളം, താമരക്കുളം, ചക്കുവള്ളി സ്റ്റേ ബസുകൾ കോവിഡ് കാലത്ത് കെഎസ്ആർടിസി നിർത്തിയതോടെയാണ് രാത്രികാല യാത്ര ദുരിതം തുടങ്ങിയത്. എന്നാൽ, അടൂരിൽനിന്നു കായംകുളം ഭാഗത്തേക്ക് രാത്രി 10.30 വരെ ബസുണ്ട്. കായംകുളം-പുനലൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻസർവീസ് നടത്തുന്നുണ്ട്. എന്നാൽ, രാത്രി 7.30നുശേഷം കായംകുളത്തുനിന്ന് അടൂരിന് ഒന്നോ രണ്ടോ ബസുകൾ മാത്രമാണുള്ളത്. രാത്രി 8.40നുശേഷം ഈ റൂട്ടിൽ ബസൊന്നുമില്ല. മുമ്പ് രാത്രി 10.15വരെ ബസുണ്ടായിരുന്നതാണ്.
തിരക്കേറിയ റൂട്ടുകളിലൊന്നാണ് കായംകുളം-പുനലൂർ കെപി റോഡ്. ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകളിൽ ഭൂരിഭാഗവും ഓർഡിനറി സർവീസുകളാണ്. രാത്രി ബസ് സർവീസ് ഇല്ലാത്തത് രാത്രി ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാരുൾപ്പടെയുള്ളവരെ ദുരിതത്തിലാക്കുകയാണ്. കായംകുളം-പുനലൂർ റൂട്ടിൽ കൂടുതൽ ഓർഡിനറി ബസുകൾ തുടങ്ങുകയും രാത്രികാല സ്റ്റേ സർവീസുകൾ പുനരാരംഭിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര ആരംഭിച്ചതോടെ കായംകുളം-അടൂർ-പുനലൂർ റൂട്ടിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കായംകുളം-പുനലൂർ-തെങ്കാശി റൂട്ടിൽ കൂടുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്.
Tags : NattuVishasham DistrictNews ksrtc