പൂഞ്ഞാർ-വെട്ടിപ്പറമ്പ് റോഡ് തകർന്ന നിലയിൽ.
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പൂഞ്ഞാർ-വെട്ടിപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. മലങ്കര ജലസേചന പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിന് റോഡ് വെട്ടിപ്പൊളിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർണമായ പുനഃസ്ഥാപനവും ടാറിംഗും പൂർത്തിയാകാത്തതാണ് യാത്രാദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികളും ചെളിക്കുണ്ടുകളും രൂപപ്പെട്ടിരിക്കുകയാണ്. മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർക്ക് അപകടസാധ്യത വർധിച്ചിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലൂടെ സ്കൂൾ വിദ്യാർഥികൾ, യാത്രക്കാർ, രോഗികളുമായി പോകുന്ന ആംബുലൻസുകൾ എന്നിവയ്ക്കെല്ലാം ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യേണ്ടിവരുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തെരഞ്ഞെടുപ്പുസമയത്ത് നിർമാണപ്രവർത്തനങ്ങൾ തുടങ്ങിവച്ചെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ തോടെ നിർമാണവും നിലച്ചു.
വാഗമൺ ഭാഗത്തുനിന്ന് പൂഞ്ഞാറിലേക്കുള്ള പ്രധാന ബദൽപാതയായ ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ റോഡ് എത്രയും വേഗം പൂർണമായി പുനഃസ്ഥാപിച്ച് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവയ്ക്കുന്നു.
Tags : Nattuvishesham District news