പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിലെ വാഹനങ്ങളുടെ നടത്തിപ്പ് അധ്യാപകർക്ക് ബാധ്യതയായി മാറി. ജനപ്രതിനിധികളുടെ ആസ്തിഫണ്ടും മറ്റും വിനിയോഗിച്ചാണ് സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് വാഹനങ്ങൾ ലഭിച്ചത്. പൊതുവിദ്യാലയങ്ങളെ സജീവമാക്കാനും കുട്ടികളുടെ എണ്ണം കൂട്ടാനുമായി വാഹനങ്ങൾ ലഭിച്ചത് ഗുണംചെയ്തെങ്കിലും ഇവയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും അധ്യാപകരുടെ ബാധ്യതയായി മാറി.
ഇന്ധനച്ചെലവ്, ഡ്രൈവറുടെ ശമ്പളം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് സ്വന്തം പോക്കറ്റിൽനിന്ന് പണം മുടക്കേണ്ട സ്ഥിതിയാണ് പ്രഥമാധ്യാപകരും സഹപ്രവർത്തകരും. കുട്ടികൾ കുറവുള്ള സ്കൂളുകളിൽ വാഹനങ്ങൾ കട്ടപ്പുറത്തുമാണ്. സ്കൂൾ വാഹനങ്ങളിൽ എത്തുന്ന പൊതുവിദ്യാലങ്ങളിലെ കുട്ടികളിൽ ഏറെപ്പേരിൽനിന്നും പണം ഈടാക്കാറില്ല. വിദൂരങ്ങളിൽ സഞ്ചരിച്ചുവേണം കുട്ടികളെ കയറ്റാൻ. വാഹനങ്ങൾക്കുണ്ടാകുന്ന അറ്റകുറ്റപ്പണികൾ നടത്താനോ വാർഷിക ടെസ്റ്റിംഗ് പൂർത്തിയാക്കാനോ പണം കണ്ടെത്താനാകാത്ത സാഹചര്യമുണ്ട്.
സർക്കാർ സ്കൂളുകളിൽ ഫണ്ടില്ല
സർക്കാർ സ്കൂളുകളുടെ ഫണ്ട് വാഹനങ്ങളുടെ ഇന്ധനച്ചെലവിനോ അറ്റകുറ്റപ്പണികൾക്കോ വിനിയോഗിക്കാനാകില്ല. പത്തനംതിട്ട തൈക്കാവ് ഗവ. സ്കൂളിലെ ബസ് ഓടാതായിട്ട് ഏഴു വർഷം കഴിഞ്ഞു. വീണാ ജോർജ് എംഎൽഎ ആയിരുന്നപ്പോൾ ലഭിച്ച ബസാണിത്. അറ്റകുറ്റപ്പണിക്കുള്ള വൻ തുക കണ്ടെത്താൻ കഴിഞ്ഞില്ല. സ്കൂൾ കോമ്പൗണ്ടിൽ ഒതുക്കിയിട്ടിരിക്കുന്ന ബസ് തുരുമ്പെടുത്തു. സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് ഓട്ടോറിക്ഷകളിലാണ്. ഇതിന് ഒരു മാസം ഇരുപതിനായിരത്തോളം രൂപ ചെലവാകും.
അധ്യാപകരുടെ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം പിടിച്ചാണ് ഓട്ടോറിക്ഷക്കാർക്കു നൽകുന്നത്. പാവപ്പെട്ട കുടുംബങ്ങളിൽനിന്ന് വരുന്ന കുട്ടികളിൽനിന്ന് വാഹനച്ചെലവിനുള്ള പണം പിരിച്ചാൽ, കുട്ടികൾ കൊഴിഞ്ഞ് സ്കൂൾ പൂട്ടേണ്ടിവരുമെന്ന് അധ്യാപകർ ഭയക്കുന്നു.
കലഞ്ഞൂർ, കൂടൽ സ്കൂളുകളിൽ കുട്ടികൾ കൂടുതൽ ഉള്ളതിനാൽ രക്ഷിതാക്കളിൽ ഒരുവിഭാഗം പണം കൃത്യമായി നൽകുന്നതിലൂടെ പിടിച്ചു നിൽക്കാനാകുന്നുണ്ട്. കലഞ്ഞൂർ സ്കൂളിൽ രക്ഷിതാക്കളിൽനിന്ന് പണം പിരിച്ചാണ് ബസിന്റെ ചെലവിന് വിനിയോഗിക്കുന്നത്. ഒരു കുട്ടിയിൽനിന്ന് ദൂരം അനുസരിച്ച് 600 മുതൽ 1200 രൂപ വരെ വാങ്ങുന്നുണ്ട്. പഠനനിലവാരം മെച്ചമായ സ്കൂളിൽ 13 കിലോമീറ്റർ അകലെ പാടത്തുനിന്നും കുട്ടികളെത്തുന്നുണ്ട്. കുട്ടികളെ എത്തിക്കാൻ ഓട്ടോറിക്ഷയും ഉപയോഗിക്കുന്നുണ്ട്. കൂടൽ സ്കൂളിലും ബസിന്റെയും ഓട്ടോറിക്ഷയടെയും ചെലവ് രക്ഷിതാക്കൾ വഹിക്കുന്നു.
കടമ്മനിട്ട സ്കൂളിലെ ബസിന് ടയർ മാറ്റാൻ പണമില്ലാത്തതിനാൽ ഓടിക്കുന്നില്ല. ഇങ്ങനെ ജില്ലയിലെ മിക്ക സ്കൂളുകൾക്കും ബസുകൾ വലിയ സാമ്പത്തിക ബാധ്യതയായിട്ടുണ്ട്.
എയ്ഡഡ് സ്കൂളുകളുടെ വാഹനങ്ങളുടെ ചെലവ് അധ്യാപകരാണ് വഹിക്കുന്നത്. കുട്ടികളെ പിടിച്ചുനിർത്തണമെങ്കിൽ വാഹനം വേണമെന്നതിനാൽ മിക്കയിടത്തും ഓട്ടോറിക്ഷകളാണ് കൂടുതലായി ഓടുന്നത്. ചെറിയ ബസുകൾ ഓടുന്നതിന്റെ ചെലവ് അധ്യാപകരുടെ ശന്പളത്തിൽനിന്നു വിഹിതമായി പിടിക്കുകയാണ്. സ്ഥിരം അധ്യാപകർ ഇല്ലാത്തതിനാൽ താത്കാലികമായി ജോലിയിൽ പ്രവേശിച്ചവരുടെ വേതനത്തിൽനിന്നു ചെലവുപണം പിടിക്കാനും ബുദ്ധിമുട്ടുണ്ട്.
സഹായിക്കാനാകാതെ തദ്ദേശ സ്ഥാപനങ്ങൾ
സ്കൂൾ ബസുകളുടെ നടത്തിപ്പിന് പിടിഎയും തദ്ദേശ സ്ഥാപനങ്ങളും പണം വിനിയോഗിക്കണമെന്ന് നേരത്തേ സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾ കൈയൊഴിഞ്ഞു. സ്കൂൾ അധികൃതർക്ക് പിടിഎയെ നിർബന്ധിക്കാൻ കഴിയുന്നില്ല. പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളിൽ നല്ലൊരു പങ്കിന്റെയും കുടുംബങ്ങളുടെ സാന്പത്തിക നില മോശമാണ്. ഇക്കാരണത്താൽ സ്കൂളിലെ ചെലവിനു പണം മുടക്കാൻ പിടിഎ തയാറാകില്ല.
സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ, ദൈനംദിന ചെലവുകൾ, ഉച്ചഭക്ഷണത്തിന്റെ അധികച്ചെലവ് തുടങ്ങിയവയ്ക്കിടയിലാണ് വാഹനങ്ങളുടെ ചെലവിലേക്ക് അധ്യാപകർ തന്നെ വീണ്ടും പണം കണ്ടെത്തേണ്ടിവരുന്നത്.