പ്രതീകാത്മക ചിത്രം
പത്തനംതിട്ട: തെരുവുനായ നിർമാർജനത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്കു ഫണ്ടില്ല. തെരുവുനായ വന്ധ്യംകരണ പദ്ധതിയും നിലച്ചു. എബിസി പദ്ധതിക്കായി തുടങ്ങിവച്ച കെട്ടിടംപണിയും ഇഴയുന്നു. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഇവയുടെ പെരുപ്പം കുറയ്ക്കുകയെന്ന പദ്ധതിയാണ് എബിസി എന്ന പേരിൽ നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നടപ്പാക്കി വന്ന പദ്ധതിയും രണ്ടു വർഷമായി നിലച്ച മട്ടാണ്.
തെരുവുനായ ശല്യം രൂക്ഷമായതോടെ ആരംഭിച്ച പദ്ധതി 2023വരെ സജീവമായി തുടർന്നു. ഗ്രാമപഞ്ചായത്തുകളും നഗരസഭകൾക്കും പിന്തുണയുമായി ജില്ലാ പഞ്ചായത്തും രംഗത്തെത്തിയതോടെ പദ്ധതിക്കുവേണ്ടി ഫണ്ട് കണ്ടെത്താനും എളുപ്പമായിരുന്നു. തെരുവുനായ്ക്കളെ പിടികൂടാൻ ആളെ കിട്ടാതെ വന്നതോടെ കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകി പദ്ധതി നടപ്പാക്കി. എന്നാൽ പിന്നീട് പദ്ധതിക്കുള്ള ഫണ്ട് നിലച്ചതോടെ നായ പിടിത്തവും വന്ധ്യംകരണവും നിലച്ചു. എബിസി കേന്ദ്രത്തിനു പണം നൽകാനുള്ള നിർദേശം വന്നെങ്കിലും ഗ്രാമപഞ്ചായത്തുകൾ ഇതിനും തയാറായില്ലെന്ന് പറയുന്നു.
തെരുവുനായ്ക്കളെ പിടികൂടി ഇവയ്ക്ക് പേ വിഷബാധയ്ക്കെതിരേയുള്ള വാക്സിനേഷൻ നൽകുന്ന പദ്ധതി പിന്നീട് നടപ്പാക്കി. രണ്ടു വർഷം ഇതു നല്ലരീതിയിൽ തുടർന്നു. 2019ൽ തെരുവുനായ്ക്കളുടെ കണക്കെടുപ്പിനുശേഷമാണ് മൃഗസംരക്ഷണ വകുപ്പ് പദ്ധതി തയാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളുടെ ഭാഗമായി ഇതംഗീകരിച്ചതോടെ വാക്സിനേഷൻ നടപടികൾ നടത്താനായി. 2019ലെ കണക്കിൽ ജില്ലയിൽ 14,058 തെരുവുനായ്ക്കൾ ഉണ്ടായിരുന്നുവെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. പിന്നീടുള്ള കണക്കെടുപ്പുകൾ പുറത്തുവന്നിട്ടില്ല. തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകുകയെന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവേറിയ പദ്ധതിയായിരുന്നു. നായ്ക്കളെ പിടികൂടാൻ ആളെ നിയോഗിക്കുന്നതും ഇവർക്ക് വേതനം നൽകുന്നതുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾ മുഖേനയായിരുന്നു. വളർത്തുനായ്ക്കൾക്കും ഇതിനൊപ്പം വാക്സിനേഷൻ നൽകാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിരുന്നു.
എബിസി കെട്ടിടം പ്രഖ്യാപനത്തിലൊതുങ്ങി
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതി പ്രകാരം എബിസി ജില്ലാ കേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയത്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനും ഏതാനും ദിവസങ്ങൾ ഇവയെ സംരക്ഷിക്കുന്നതിനുമായിരുന്നു കേന്ദ്രം. നേരത്തേ പ്രാദേശികതലത്തിൽ എബിസി കേന്ദ്രങ്ങൾ തുടങ്ങാൻ പദ്ധതയിട്ടിരുന്നെങ്കിലും സ്ഥലലഭ്യതയില്ലാത്തതിനാൽ ഉപക്ഷിച്ചു. കടപ്ര വെറ്ററിനറി ആശുപത്രിക്കു സമീപമായാണ് കെട്ടിടം നിർമിക്കുന്നത്. 1.5 കോടി രൂപയുടെ പദ്ധതിയിൽ 81.87 ലക്ഷം രൂപയ്ക്കാണ് കരാറുകാരൻ ടെൻഡറെടുത്തത്. കരാർ കാലാവധി 2025 ജനുവരിയിൽ പൂർത്തിയായതാണ്. തൂണുകളുടെ നിർമാണം മാത്രമാണ് അപ്പോൾ പൂർത്തിയായത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കെട്ടിടം തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടെങ്കിലും നടന്നില്ല.
ജില്ലാ പഞ്ചായത്ത് ഫണ്ടിനൊപ്പം ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് കൂടി പദ്ധതിക്കുവേണമെന്ന നിർദേശം വന്നതോടെയാണ് നടപടിക്രമങ്ങൾ ഇഴഞ്ഞത്. ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി 66.61 ലക്ഷം രൂപ കണ്ടെത്തി നൽകുന്നതിൽ വീഴ്ചയുണ്ടായി. നിർവഹണ ഏജൻസിയായ മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തും മെല്ലപ്പോക്ക് പ്രകടമായി.
50 നായ്ക്കളെ പാർപ്പിക്കാൻ കഴിയുന്ന സംവിധാനം കെട്ടിടത്തിനുണ്ടായിരുന്നു. ആവശ്യമായ കൂടുകളും പദ്ധതിയിൽ പൂർത്തിയാക്കും. പ്രത്യേക കമ്മിറ്റിക്കാണ് എബിസി കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.
Tags : Nattuvishesham DistrictNews DeepikaNews dog