ചപ്പാരപ്പവ് പഞ്ചായത്തിലെ ബാലപുരം-ഉടുംമ്പുംചീത്ത റോഡ് തകർന്ന നിലയിൽ.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കോടികൾ ലാപ്സാകുന്നു.
പദ്ധതികൾ പൂർത്തീകരിക്കാൻ ഒന്നരമാസം മാത്രം മുന്നിലുള്ളപ്പോഴാണ് ജീവനക്കാരില്ലാതെ പഞ്ചായത്ത് ഭരണം താളം തെറ്റുന്നത്. നാലു കോടിയോളം രൂപ ചപ്പാരപ്പടവ് പഞ്ചായത്തിന് നഷ്ടപ്പെടും.
നിലവിൽ ഉദയഗിരി പഞ്ചായത്തിലുള്ള എഇയ്ക്കാണ് ചപ്പാരപ്പടവിൽ രണ്ടുദിവസം ചാർജ് ഉള്ളത്. അദ്ദേഹത്തിന് കുടുംബശ്രീയുടെ ഇലക്ഷൻ ചാർജ്കൂടി നൽകിയതിനാൽ മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല. പദ്ധതികൾ ടെൻഡർ നടപടിപോലും പൂർത്തീകരിച്ചിട്ടില്ല.
നിലവിലുള്ള ഓവർസിയർക്കും ഇലക്ഷനോടനുബന്ധിച്ചുള്ള ചാർജുകൾ നൽകിയതിനാൽ പഞ്ചായത്തിലേക്ക് തിരിഞ്ഞുനോക്കാൻ പോലും കഴിയുന്നില്ല. ഉദ്യോഗസ്ഥരുടെ അഭാവം മൂലം ടിഎസ് കിട്ടിയിട്ടില്ല.
പഞ്ചായത്തിന്റെ പൊതുമരാമത്ത് ഫണ്ട് വിനിയോഗം നിലവിൽ അഞ്ചു ശതമാനം മാത്രമാണ്. എന്നാൽ, കൃഷി മൃഗസംരക്ഷണ വകുപ്പുകൾ 100 ശചമാനം ഫണ്ട് ചെലവഴിച്ചു കഴിഞ്ഞു.
പഞ്ചായത്തിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളും പൊട്ടിപ്പൊളിഞ്ഞ യാത്രാ യോഗ്യമല്ലാതായിരിക്കുകയാണ്. ഫണ്ടുകൾ ഉണ്ടായിട്ടും അത് വിനിയോഗിക്കാൻ കഴിയാത്തതിൽ പഞ്ചായത്ത് ഭരണസമിതി ആശങ്കയിലാണ്.