ഓപ്പറേഷൻ തൂഫാൻ കാന്പയിൻ ഇരിക്കൂർ നിയോജക മണ്ഡലംതല ഉദ്ഘടനം
ശ്രീകണ്ഠപുരം: മയക്കുമരുന്ന് ലഹരിക്കെതിരായ പോരാട്ടം ഇന്ന് നടത്തിയില്ലെങ്കിൽ നാളെ നാം പശ്ചാത്തപിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങളുടെ ഉപയോഗമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഇരിക്കൂർ നിയോജക മണ്ഡലംതല പരിപാടി ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞയും ആഭ്യന്തര മന്ത്രി ചൊല്ലിക്കൊടുത്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. നേരത്തെ ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിന് സമീപം നിന്ന് വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്ത വൻ ബഹുജന റാലിയും നടന്നു.
സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നടി എസ്തേർ അനിൽ മുഖ്യാതിഥിയായി. ഉത്തരമേഖല ഐജി പുട്ട വിമലാദിത്യ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, കണ്ണൂർ റൂറൽ എസ്പി ഉമേഷ് ഗോയൽ എന്നിവർ പങ്കെടുത്തു. വിശിഷ്ടാതിഥികളെ ഓപ്പറേഷൻ തൂഫാൻ ബാഡ്ജ് അണിയിച്ചു.
ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ, നടുവിൽ, ഇരിക്കൂർ, ചെങ്ങളായി, ആലക്കോട്, ഉദയഗിരി, പയ്യാവൂർ, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.