അടർന്നു വീണ വലിയ കോണ്‍ക്രീറ്റ് പാളി യാത്രക്കാർ നീക്കം ചെയ്യുന്നു.
കോതമംഗലം: കോതമംഗലം ബസ് സ്റ്റാൻഡിനോട് ചേര്‍ന്നുള്ള കാലപ്പഴക്കം ചെന്ന മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകള്‍ഭാഗത്തു നിന്നും വലിയ കോണ്‍ക്രീറ്റ് പാളി റോഡിലേക്ക് അടര്‍ന്നു വീണ് കാൽ നടയാത്രികന്റെ തലയ്ക്ക് പരിക്കേറ്റു. ബലക്ഷയം നേരിടുന്ന കെട്ടിടത്തിൽ നിന്നും മുമ്പും കോണ്‍ക്രീറ്റ് പാളികള്‍ നിലംപൊത്തിയിട്ടുണ്ട്.
കെട്ടിടത്തില്‍ തന്നെ തട്ടി ചിതറിയാണ് അവശിഷ്ടങ്ങള്‍ താഴേക്കു വീണത്. കുട ചൂടി നടന്നു പോകുകയായിരുന്ന മാതിരപ്പിള്ളി കൊരട്ടികുന്നേല്‍ മാത്യൂസിനാണ് പരിക്കേറ്റത്. കുട തകര്‍ത്ത് കോണ്‍ക്രീറ്റ് മാത്യൂസിന്റെ തലയില്‍ പതിച്ചു. മാര്‍ ബസേലിയോസ് ആശുപത്രിയില്‍ ചികിത്സതേടിയ മാത്യൂസിന്റെ തലയില്‍ ഏഴ് തുന്നലുണ്ട്. തയ്യല്‍ തൊഴിലാളിയായ മാത്യൂസ് ഇന്നലെ രാവിലെ ബസില്‍ നിന്നും ഇറങ്ങി സ്ഥാപനത്തിലേക്ക് നടക്കുമ്പോഴായിരുന്നു അപകടം. കോണ്‍ക്രീറ്റ് പാളി വീഴുമ്പോള്‍ പൂപ്പാറക്കുള്ള ജയന് ബസ് ഇതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. ബസിന്റെ മുന്‍ഭാഗത്തെ സൈഡ് ഗ്ലാസും തകര്‍ന്നു. ഡോറിന്റെ ഭാഗത്തും അവശിഷ്ടം വീണിരുന്നു.
റോഡില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു അപകടം. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഷോപ്പിംഗ് കോംപ്ലക്സ്. ബലക്ഷയം സംഭവിച്ച് തകര്‍ച്ച തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇതിന് മുമ്പും കോണ്‍ക്രീറ്റ് പാളികള്‍ നിലംപൊത്തിയിട്ടുണ്ട്. അടര്‍ന്നുവീഴാവുന്ന അവസ്ഥയില്‍ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ ഇനിയുമുണ്ട്. സംഭവത്തെ തുടര്‍ന്ന് നഗരസഭയുടെ എൻജിനീയറിംഗ് വിഭാഗം കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തരമായി വേണ്ട അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്താനാണ് തീരുമാനം.
Tags : injury NattuVishasham DistrictNews