പുൽപ്പറ്റ സർവീസ് സഹകരണ ബാങ്കിലേക്ക് സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞപ്പോൾ.
മലപ്പുറം: പുൽപ്പറ്റ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽവച്ച് ക്ഷേമ പെൻഷൻ വിതരണം ചെയ്തവർക്കെതിരേ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള പുൽപ്പറ്റ സഹകരണ ബാങ്ക് അധികൃതരാണ് പുൽപ്പറ്റ കാരപ്പറന്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഗുണഭോക്താക്കളെ വിളിച്ചുവരുത്തി ക്ഷേമപെൻഷൻ വിതരണം ചെയ്തത്.
പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ബാങ്ക് ജീവനക്കാരൻ സി. അക്ബർ, യൂത്ത് ലീഗ് പ്രവർത്തകൻ വാഹിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. പെൻഷൻ വാങ്ങാൻ ഓഫീസിനുമുന്നിൽ രാത്രിവരെ ഗുണഭോക്താക്കൾ ക്യൂ നിൽക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ക്ഷേമ പെൻഷൻ രാഷ്ട്രീയ വിഷയമല്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായും മാനദണ്ഡങ്ങൾ പാലിച്ചുമാണ് പെൻഷൻ വിതരണം ചെയ്തത്. ഒരു രാഷ്ട്രീയ ഇടപെടലുമുണ്ടായിട്ടില്ല. പെൻഷൻ ഒൗദാര്യമല്ല, അവകാശമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുംവിധം അവരെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി പെൻഷൻ വിതരണം ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന പെൻഷൻ വിതരണത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തവർക്കെതിരേ കർശന നടപടി വേണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബാങ്കിലേക്ക് പ്രതിഷേധ മാർച്ച്
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വച്ച് സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണം ചെയ്തതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പുൽപ്പറ്റ സർവീസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ക്ഷേമ പെൻഷൻ വിതരണം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ചായിരുന്നു മാർച്ച്.
ബാങ്ക് പരിസരത്ത് എത്തുന്നതിനു മുന്പ് മാർച്ച് പോലീസ് തടഞ്ഞു. ഇത് ഏറെ വാഗ്വാദങ്ങൾക്കും ഉന്തും തള്ളിനും ഇടയാക്കി. പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ തുടർന്നെങ്കിലും നേതാക്കളും പോലീസും ചേർന്ന് ശാന്തമാക്കുകയായിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Malappuram