ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
ചങ്ങനാശേരി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി മാറിക്കഴിഞ്ഞെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിൽ തൂഫാൻ വാരിയേഴ്സായ വിദ്യാർഥികൾകൾക്ക് സന്ദേശം നൽകുകയായിരുന്നു മന്ത്രി. തലമുറകളെ നശിപ്പിക്കുന്ന ലഹരി എന്ന വിപത്തിന്റെ പിടിയിൽനിന്നും വിദ്യാർഥികളെയും യുവജനങ്ങളെയും വിമോചിപ്പിച്ച് ലഹരിവ്യാപാരം നടത്തുന്ന ദുഷ്ടശക്തികളെ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഴപ്പള്ളി സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ, ഹയർ സെക്കൻഡറി, ടിടിഐ എന്നിവിടങ്ങളിൽനിന്നും വിദ്യാർഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകുന്ന ദൃശ്യങ്ങളും പ്ലക്കാർഡുകളും ഏന്തി അണിനിരന്നു. രമേശ് ചെന്നിത്തല ലഹരി വിരുദ്ധ ദീപം തെളിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. അവിനു ജോബ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ്, എസ്എബിഎസ് വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ ടിസ പടിഞ്ഞാറേക്കര, കൗൺസിലർമാരായ ചാൾസ് പാലാത്ര, വി.കെ. സത്യൻ, സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി വലിയപ്ലാക്കൽ, പിടിഎ പ്രസിഡന്റ് ജിൻ സോജൻ, പ്രിൻസിപ്പൽ ഷിജി വർഗീസ്, ഹെഡ്മിസ്ട്രസ് ബെറ്റി ജോസഫ്, അധ്യാപക പ്രതിനിധി ഷിബു ജോസഫ് എന്നിവർ പ്രസംഗിച്ചു.