പാലാവയൽ: യുവതലമുറ ലഹരിമരുന്നുകൾ മുതൽ അമിത ഇന്റർനെറ്റ് ഉപഭോഗം വരെയുള്ള ലഹരികളിലേക്ക് വഴിതെറ്റുന്നുവെന്ന ആശങ്കകൾക്കിടയിൽ മലയോരത്തുനിന്ന് തികച്ചും വ്യത്യസ്തമായൊരു മാതൃക. അവധിക്കാലത്ത് പോക്കറ്റ് മണി സമ്പാദിക്കാൻ ജോലിയുടെ വലിപ്പച്ചെറുപ്പമോ സമൂഹം കല്പിച്ചുവച്ചിരിക്കുന്ന വിലയോ നോക്കാതെ വീടുകളിലും സ്ഥാപനങ്ങളിലും വിവിധ ജോലികൾ ചെയ്ത പാലാവയലിലെ പ്ലസ് വൺ വിദ്യാർഥി ജീസനും കൂട്ടുകാരുമാണ് പുതിയ മാതൃക സൃഷ്ടിച്ചത്.
സാമാന്യം മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നു വരുന്ന ജീസനും കൂട്ടുകാരും പോക്കറ്റ് മണിക്ക് വീട്ടുകാരെ ആശ്രയിക്കാതെ അവധിക്കാലത്ത് വിവിധ വീടുകളിലെ വാട്ടർ ടാങ്കുകൾ കഴുകി വൃത്തിയാക്കുകയും പുല്ലുപറിക്കുകയും ചെയ്യുന്നതടക്കമുള്ള ജോലികൾ ചെയ്താണ് വരുമാനമുണ്ടാക്കിയത്. കേവലം പോക്കറ്റ് മണിയെന്നതിനപ്പുറം പുതിയ വർഷത്തെ പഠനച്ചെലവിനുള്ള തുകയിൽ നല്ലൊരു ഭാഗവും സ്വന്തമായി സമ്പാദിക്കാൻ ഇവർക്കു കഴിഞ്ഞു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ എബിൻ മൈക്കിളാണ് ജീസന്റെ കഥ ആദ്യമായി പുറംലോകത്തെ അറിയിച്ചത്. ബംഗളൂരുവിൽ നഴ്സിംഗിനു പഠിക്കുന്ന സഹോദരൻ ഗ്രീസനും അവധിക്ക് വീട്ടിലെത്തിയപ്പോൾ ജീസനും കൂട്ടുകാർക്കുമൊപ്പം ജോലിക്കിറങ്ങി.
പുതുതലമുറയ്ക്കു മുന്നിൽ പുതിയ മാതൃക സൃഷ്ടിച്ച ജീസനെ കഴിഞ്ഞദിവസം ചിറ്റാരിക്കാൽ പോലീസ് വീട്ടിലെത്തി ആദരിച്ചു. ഇൻസ്പെക്ടർ കെ.വി. ഉമേശൻ, എഎസ്ഐമാരായ സലിൻരാജ്, രഘുനാഥ്, എസ് സിപിഒ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘം ജീസനുള്ള സ്നേഹസമ്മാനമായി ഒരു ഷർട്ടും വാങ്ങിനൽകി.
പാലാവയലിലെ പടിഞ്ഞാറേക്കര ടോമിയുടെയും സിന്ധുവിന്റെയും മകനായ ജീസൻ കുട്ടിക്കാലം മുതൽ അച്ഛനൊപ്പം വിവിധ അനാഥാലയങ്ങളിലെത്തി അവിടങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകുന്നതും അവരുടെ മുടിയും നഖവും വെട്ടി വൃത്തിയാക്കുന്നതുമടക്കമുള്ള സേവനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
അച്ഛന്റെ സേവനപ്രവർത്തനങ്ങളാണ് ഏതു തൊഴിലിന്റെയും മഹത്വം ഉൾക്കൊള്ളാൻ തനിക്കു പ്രേരണയായതെന്ന് ജീസൻ പറയുന്നു.