ഇന്ദു തുന്നൽ ജോലിക്കിടെ.
കോഴിക്കോട്: ചെറുപ്രായത്തില്‍ പിടികൂടിയ പോളിയോ രോഗത്തിന് മുന്നില്‍ തളര്‍ന്നിരിക്കാതെ വിധിയെ മനക്കരുത്തോടെ തോല്‍പ്പിച്ച് തുന്നലില്‍ വിജയം നേടുകയാണ് താമരശേരി കെടവൂര്‍ സ്വദേശിനി പുത്തന്‍പുര വീട്ടില്‍ ഇന്ദു. വിജയത്തിന് പരിമിതികള്‍ ഒന്നും തടസമല്ലായെന്ന് ഇവര്‍ ഉറക്കെ വിളിച്ചു പറയുന്നു. കേവലം മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഇന്ദുവിനെ കടുത്ത പനി പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്ദുവിന് പോളിയോ ബാധിച്ചതായി ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്നങ്ങോട്ടുള്ള ഇന്ദുവിന്റെ ജീവിതം പോരാട്ടങ്ങള്‍ നിറഞ്ഞതായിരുന്നു. വൈകാതെ തന്നെ ഇന്ദുവിന് പട്ടാളക്കാരനായ തന്റെ അച്ഛനെ നഷ്ടപ്പെട്ടു. പിന്നീട് അമ്മയുടെയും മൂന്ന് സഹോദരങ്ങളുടെയും തണലിലാണ് അവർ വളര്‍ന്നത്.
വിധി ഇന്ദുവിനെ വീല്‍ചെയറിലേക്ക് തള്ളിയിട്ടെങ്കിലും മനസ് തളരാതെ വീട്ടുകാരുടെ പിന്തുണയോടെ തയ്യലില്‍ അവര്‍ വൈദഗ്ധ്യം നേടി. ഗുരുവായൂരില്‍ പ്രവര്‍ത്തിക്കുന്ന വിക്ടറി സെന്ററിൽ നിന്നാണ് ഇന്ദു തയ്യല്‍ പഠിച്ചത്. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതോടെ ഇന്ദു താമരശേരിയിലെ ആരാധനാ മഠത്തിന്റെ പ്രൊവിഷ്യല്‍ ഹൗസിലെത്തി. പിന്നീട് അവര്‍ വളര്‍ന്നത് ഈ മഠത്തിലാണ്. കഴിഞ്ഞ 17 വര്‍ഷമായി ഈ മഠത്തിലെ സിസ്റ്റര്‍മാരുടെ തണലിലും സ്നേഹവായ്പിലുമാണ് ഇവര്‍ കഴിയുന്നത്. "എന്റെ ജീവിതത്തിന്റെ വിജയത്തിന് പിന്നിലുള്ള ആളുകള്‍ ഈ മഠത്തിലെ സിസ്റ്റര്‍മാരാണ്. എന്റെ എല്ലാ ആവശ്യങ്ങളിലും സഹായവുമായി അവര്‍ എന്നോടൊപ്പം എപ്പോഴുമുണ്ട്. എന്നെ പഠിപ്പിച്ചതും ഈ നിലയിലെത്തിച്ചതും അവരാണ്', ഇന്ദു പറഞ്ഞു.
ചെറുപ്രായത്തില്‍ തൊട്ട് ഇന്ദുവിന് താമരശേരിയിലെ ആരാധനാ സന്യാസസഭയിലെ സിസ്റ്റര്മാരുമായി പരിചയമുണ്ട്. തയ്യലിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചെടുത്ത ഇന്ദു വൈകാതെ മഠത്തിലെത്തി സ്ഥിരതാമസം തുടങ്ങി. വീട് മഠത്തിനോട് അടുത്തായതിനാല്‍ ഇടയ്ക്ക് അമ്മയെയും സഹോദരങ്ങളെയുമെല്ലാം കാണാന്‍ പോകാനുള്ള സൗകര്യവും ഇന്ദുവിനുണ്ട്.
ഇന്ന് വൈദികര്‍ കുര്‍ബാന ചൊല്ലുമ്പോള്‍ ഉപയോഗിക്കുന്ന കാപ്പയും ളോഹയും അള്‍ത്താര വിരിയുമെല്ലാം തുന്നുന്നതില്‍ വിദഗ്ധയാണ് ഈ 45കാരി. തയ്യലില്‍ നിന്ന് നല്ലൊരു വരുമാനവും ഇവര്‍ ഒരു മാസം നേടുന്നുണ്ട്. ആദ്യം കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന കാപ്പയും അതിനോടനുബന്ധിച്ചുള്ള മറ്റ് വസ്ത്രങ്ങളുമാണ് ഇന്ദു പഠിച്ചെടുത്തത്. ഇതിന് ശേഷം ളോഹ തുന്നുന്നത് പഠിക്കുന്നതിനായി ആലുവയിലെത്തി. ഒരു ളോഹ തുന്നുന്നതിന് ഏകദേശം രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയാണ് സമയമെടുക്കുന്നതെന്ന് ഇന്ദു പറഞ്ഞു.
അതേസമയം, ശാരീരികമായ പ്രയാസങ്ങളുള്ളതിനാല്‍ മറ്റൊരാള്‍ തുണി മുറിച്ചു നല്‍കണം. ളോഹ തുന്നുന്നത് മറ്റൊരു വസ്ത്രം തുന്നുന്നത് പോലെ അത്ര എളുപ്പമല്ല. ളോഹയുടെ തുണി മുറിയ്ക്കുന്നതിനൊപ്പം ലൈനിംഗും വയ്ക്കണം. കൂടാതെ, കൈകള്‍ ഉപയോഗിച്ചും തുന്നേണ്ട ചില ഭാഗങ്ങളുണ്ട്. ഇത് കഴിഞ്ഞിട്ടാണ് മെഷീനില്‍ തയ്ക്കുക. മൂന്ന് ഭാഗത്ത് പ്ലീറ്റ്സ് ഇടേണ്ടതിനാലാണിത്.
പള്ളിയുമായി ബന്ധപ്പെട്ട എല്ലാ തുണിത്തരങ്ങളും ഇന്ദു സ്വയം മുറിച്ച് തയ്ച്ചെടുക്കും. അള്‍ത്താര വിരികള്‍, പള്ളിയില്‍ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള അലങ്കാര വിരികള്‍, കുര്‍ബാന സമയത്ത് ഉപയോഗിക്കുന്ന വെളുത്ത ലിനന്‍ തുണികള്‍ എന്നിവയെല്ലാം ഇന്ദുവിന്റെ കരവിരുതില്‍ അണിഞ്ഞൊരുങ്ങും. സ്വന്തമായൊരു വീട് എന്നതാണ് ഇന്ദുവിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം. അതിനായി കെടവൂരില്‍ നാല് സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട് അവര്‍.
ഇത്രനാളും ജോലി ചെയ്ത് സമ്പാദിച്ച തുക ഉപയോഗിച്ചാണ് സ്ഥലം വാങ്ങി വീടിന്റെ തറ കെട്ടിയത്. വീടിന്റെ നിര്‍മാണത്തിന് ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് അവര്‍ ഇപ്പോള്‍. പ്രായമാകുമ്പോള്‍ മഠത്തിലെ താമസം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും സ്വന്തമായി വീടുണ്ടെങ്കിലേ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറയുന്നു. ഇന്ദു താമസിക്കുന്ന മഠത്തില്‍ നിന്ന് വീടുണ്ടാക്കുന്നതിന് കുറെയേറെ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചു കഴിഞ്ഞു. എങ്കിലും ഇനിയും വളരെയധികം തുക ഇന്ദു കണ്ടെത്തേണ്ടതുണ്ട്. തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.
Tags : Nattuvishesham District News Polio stitched