തളിപ്പറന്പ് ഷംസ് ലോഡ്ജിൽ കണ്ടെത്തിയ മാലിന്യങ്ങൾ.
തളിപ്പറമ്പ്: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ ബദരിയ നഗറിലെ ഷംസ് ലോഡ്ജിനു 20,000 രൂപ പിഴ ചുമത്തി. ലോഡ്ജിനു പിന്നിലെ മലിനജല ടാങ്ക് കവിഞ്ഞൊഴുകി ടാങ്കിന് സമീപം കറുത്ത നിറത്തിൽ മലിനജലം കെട്ടിക്കിടക്കുന്നതായും സമീപ വാസികൾക്കും ലോഡ്ജിലെ താമസക്കാർക്കും കൊതുകുശല്യം വളരെ രൂക്ഷമായി അനുഭവപ്പെടുന്നുണ്ടെന്നും സ്ക്വാഡ് കണ്ടെത്തി.
ഒന്നാം നിലയിലെ ബാത്റൂം ഫ്ലോറിൽ നിന്നുള്ള മലിനജലവും തുറസായി ഒഴുക്കി വിടുന്നതായി കണ്ടെത്തി. ലോഡ്ജിന്റെ മുന്നിൽ ചെങ്കൽ കൊണ്ട് കെട്ടി നിർമിച്ച ടാങ്കിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും ഒന്നാം നിലയിൽ ശുചിമുറികൾക്ക് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങളും തുണികളും ദുർഗന്ധം പരത്തുന്ന നിലയിൽ കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി.
ലോഡ്ജിൽ നിന്ന് അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനയ്ക്ക് നാളിതുവരെ നൽകി വരുന്നില്ലെന്നും കണ്ടെത്തി. 70 പേർ താമസിക്കുന്ന ലോഡ്ജിൽ ആകെ അഞ്ച് ടോയ്ലെറ്റുകളാണ് ഉള്ളത്. ഉടൻ തന്നെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനും ഉടമയ്ക്ക് നിർദേശം നൽകി.
കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 20,000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ സ്ക്വാഡ് നഗരസഭ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, തളിപ്പറമ്പ് നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. പ്രീഷ തുടങ്ങിയവർ പങ്കെടുത്തു.
Tags : Pollution nattuvishesham local news