ജലമേളയുടെ ക്യാപ്റ്റൻസ് മീറ്റ് കളക്ടർ ഷാജി വി. നായർ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളോടെ 22ന് രാവിലെ 11 ആരംഭിക്കാൻ ക്യാപ്റ്റൻസ് ക്ലിനിക്കിൽ തീരുമാനം. ചുണ്ടൻവളളങ്ങളുടെ ഹീറ്റ്സിനു ശേഷമായിരിക്കും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിക്കുക.
വള്ളങ്ങളുടെ സമയക്രമം ഇനിമുതൽ മിനിട്ടിനും സെക്കൻഡിനും ശേഷം മില്ലി സെക്കൻഡായി (3 ഡിജിറ്റ്) നിജപ്പെടുത്തുന്നതാണ്. ഒരേപോലെ ഒന്നിലധികം വള്ളങ്ങൾ ഫിനിഷ് ചെയ്തിട്ടുള്ളതായി കണ്ടാൽ അവയെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. അങ്ങനെവന്നാൽ ആറുമാസം വീതം നെഹ്രു ട്രോഫി കൈവശം വയ്ക്കാവുന്നതും ആദ്യ ആറുമാസം ആർക്ക് എന്നത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതുമാണ്.
ഒന്നു മുതൽ നാലുവരെയുള്ള ഏതെങ്കിലും വള്ളങ്ങൾ തുല്യമായി വന്നാൽ തൊട്ടടുത്ത സ്ഥാനം ഒഴിവാക്കി അടുത്ത സ്ഥാനക്കാർക്ക് നൽകുന്നതാണ്. ജില്ലാ കളക്ടർ ഫലപ്രഖ്യാപനം നടത്തിയാൽ എല്ലാ ടീമുകളും അത് അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. ഇത് ചോദ്യം ചെയ്ത് സമ്മാനവിതരണ ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതും അതിന് നേതൃത്വം കൊടുക്കുന്ന ടീമിനെയും ക്യാപ്റ്റനെയും അടുത്ത മൂന്നു വർഷത്തേക്ക് അയോഗ്യരാക്കുന്നതുമാണ്.
നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ചുള്ള ക്യാപ്റ്റൻസ് ക്ലിനിക് ജില്ലാ കളക്ടർ ഷാജി വി. നായർ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ സി.കെ. സദാശിവൻ അധ്യക്ഷത വഹിച്ചു.