മംഗലംഡാം: ദൂരപരിധി ലംഘിച്ച് മംഗലംഡാം - പൊൻകണ്ടം - കടപ്പാറ റോഡിൽ ഒലിംകടവിൽ കരിങ്കൽ ക്വാറി ആരംഭിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം.
നിയമപരിധി പോലും പാലിക്കാതെ ഒലിംകടവ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് ക്വാറി തുടങ്ങുന്നത്. ഇതിനടുത്ത് ദേവാലയവും കൊച്ചുകുട്ടികൾ പഠിക്കുന്ന എയ്ഡഡ് എൽപി സ്കൂളുമുണ്ട്. മറ്റു സ്കൂളുകളിലേക്ക് കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്കും വീതി കുറഞ്ഞ കടപ്പാറ റോഡിലൂടെ വേണം പോകാൻ.
ക്വാറി തുടങ്ങുന്നത് കുത്തനെ ചെരിഞ്ഞ കുന്നിലായതിനാൽ പാറഖനനം നടക്കുമ്പോൾ സമീപത്തെ വീട്ടുകാർക്കും വാഹനങ്ങൾക്കും വലിയ അപകടഭീഷണിയാകുമെന്നും ദുരന്തങ്ങൾ സംഭവിക്കുമെന്നും നാട്ടുകാർ കളക്ടർക്കും ആലത്തൂർ താലൂക്ക് തഹസിൽദാർ, മംഗലംഡാം വില്ലേജ് ഓഫീസർ, വണ്ടാഴി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു. വീടുകൾക്കും കൃഷിയിടങ്ങൾക്കും ചുറ്റുമാണ് ഒരു പ്രദേശം മുഴുവൻ ഇല്ലാതാകും വിധം ക്വാറി ആരംഭിക്കുന്നത്.
2016ലും ഇത്തരത്തിൽ ക്വാറി ആരംഭിക്കാൻ ശ്രമം നടന്നു. ഇതിനെതിരെ ബന്ധപ്പെട്ട അധികൃതരും രാഷ്ട്രീയപാർട്ടികളും മൗനം അവലംബിച്ചപ്പോൾ നാട്ടുകാർ സംഘടിച്ച് കോടതിയെ സമീപിച്ചാണ് ജീവനും സ്വത്തിനുമുള്ള സംരക്ഷണം സമ്പാദിച്ചത്.