എരുമേലി ഗവൺമെന്റ് ആശുപത്രി
എരുമേലി: സർക്കാർ ആശുപത്രിയിലെ ക്വാർട്ടേഴ്സുകളും ഐസി യൂണിറ്റ് കെട്ടിടവും അപകടത്തിൽ. പുനർ നിർമാണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചിട്ടും കാലപ്പഴക്കമേറിയ ഈ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ അനുമതി ആയിട്ടില്ലെന്ന് ആക്ഷേപം.
ക്വാർട്ടേഴ്സുകളും ഐസി യൂണിറ്റും പൊളിച്ചു മാറ്റി പുതിയ ബഹുനില കെട്ടിടം നിർമിക്കുന്നതിന് എൻഎച്ച്എം (ദേശീയ ആരോഗ്യ ദൗത്യം) ഫണ്ടിൽ നിന്നാണ് അഞ്ച് കോടി രൂപ അനുവദിച്ചത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാണ് എരുമേലിയിലെ ആശുപത്രി. ശബരിമല തീർഥാടന കാലത്ത് മുഴുവൻ സമയ ചികിത്സാ കേന്ദ്രം കൂടിയാണ്.
ഇടിഞ്ഞ് പൊളിഞ്ഞു വീഴാവുന്ന നിലയിൽ കെട്ടിടങ്ങൾ അപകടകരമായ സ്ഥിതിയിലായത് മൂലം മൂന്ന് വർഷമായി ക്വോർട്ടേഴ്സുകൾ അടച്ചിട്ടിരിക്കുകയാണ്. ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്ന ജീവനക്കാരെ മൂന്ന് വർഷം മുമ്പ് മാറ്റിയിരുന്നു. കെട്ടിടങ്ങൾ അപകടത്തിൽ ആണെന്നും വാസ യോഗ്യമല്ലെന്നും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിലാണെന്നും പൊതുമരാമത്ത് കെട്ടിടം വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി അൺഫിറ്റ് സർട്ടിഫിക്കറ്റ് നേരത്തേനൽകിയിരുന്നു.
ഇതേതുടർന്നാണ് ജീവനക്കാരെ മാറ്റി ക്വാർട്ടേഴ്സുകൾ അടച്ചിട്ടത്. പൊതു മരാമത്ത് വകുപ്പിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് കെട്ടിടങ്ങൾ ഉപയോഗ യോഗ്യമല്ലെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. ക്വാർട്ടേഴ്സുകൾ അടച്ചിടുന്നതിന് മുമ്പ് ഇവിടെ ജീവനക്കാർ താമസിക്കുമ്പോൾ തന്നെ മേൽക്കൂരകൾ ചോർന്നൊലിക്കുന്ന സ്ഥിതിയിലായിരുന്നു. കോൺക്രീറ്റ് മേൽക്കൂരയിലെ ചോർച്ച തടയാൻ റൂഫിംഗ് സ്ഥാപിച്ചെങ്കിലും ഭിത്തികളിൽ വിള്ളലുകൾ പ്രകടമായി.
കതക്, ജനൽ ഉൾപ്പെടെ തടി ഉരുപ്പടികൾ ജീർണിച്ച നിലയിലുമായി മാറിയിരുന്നു. തുടർന്നാണ് അപകട സ്ഥിതി ആണെന്ന് അൺഫിറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ജോർജ് ജെ. മാത്യു എംഎൽഎയായിരിക്കെ കുട്ടികളുടെ ചികിത്സാ വിഭാഗമായി നിർമിച്ച കെട്ടിടമാണ് പിന്നീട് ഐസി യൂണിറ്റ് (തീവ്രപരിചരണ വിഭാഗം) ആക്കിയത്.
ശബരിമല തീർഥാടന കാലത്തെ രണ്ടര മാസം മാത്രമാണ് ഐസി യൂണിറ്റിന്റെ പ്രവർത്തനം. ക്വാർട്ടേഴ്സുകളും ഐസി യൂണിറ്റും പൊളിച്ചു മാറ്റി പുതിയ ബഹുനില മന്ദിരം നിർമിച്ചാൽ ആശുപത്രിക്ക് കൂടുതൽ സ്ഥല സൗകര്യം ലഭ്യമാകും. ചിതറിക്കിടക്കുന്ന ഉപയോഗ യോഗ്യമല്ലാത്ത പഴയ കെട്ടിടങ്ങൾ മൂലം സ്ഥല പരിമിതികളിലാണ് ആശുപത്രി.
പുതിയ ബഹുനില കെട്ടിടം നിർമിക്കാൻ അഞ്ച് കോടി രൂപ അനുവദിച്ചതിനെ തുടർന്ന് സർവേയും പ്ലാനും തയാറാക്കിയിരുന്നു. എന്നാൽ, പഴയകെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ സർക്കാർ തലത്തിൽ നിന്ന് അനുമതി വൈകുന്നത് മൂലം പദ്ധതിയുടെ നിർമാണ നടപടികളിലേക്ക് കടക്കാനായിട്ടില്ല.
Tags : nattu vishesham Quarters at Erumeli Government Hospital