പ്രതീകാത്മക ചിത്രം
പേരാമ്പ്ര: പേരാമ്പ്ര ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ചില ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കൂൾ ബാറുകൾ എന്നിവിടങ്ങളിൽ ഭക്ഷണ സാധനങ്ങൾക്ക് കൊള്ള വില ഈടാക്കുന്നതായി പരാതി. ഒരു ഹോട്ടലിൽ പൊറോട്ടയ്ക്ക് 12 രൂപയാണെങ്കിൽ അടുത്ത ഹോട്ടലിൽ 15 രൂപയാണ്.
ചായക്ക് 12 മുതൽ 16വരെ ഈടാക്കുന്നു. ഹോട്ടലുകളിലെ സ്ഥിതി ഏറെ ഗുരുതരമാണ്. ഊണിന് 60 മുതൽ 80രൂപ വരെ. ചിക്കൻ കറിക്ക് 80 മുതൽ 160 രൂപ വരെ, ബീഫ് കറിക്ക് 110 മുതൽ 200 വരെ, ചിക്കൻ ബിരിയാണിക്ക് 175 മുതൽ 240 രൂപ വരെ, കുഴിമന്തിക്ക് 100 മുതൽ 200 രൂപ വരെ വില വ്യത്യാസമുണ്ട്. ബേക്കറികളിൽ പഫ്സ്, റോൾ, കേക്ക്, കൂൾ ബാറിൽ ജ്യൂസ്, ഷവർമ എന്നിവയ്ക്കും ഇതേ അവസ്ഥ തന്നെ.
എന്ത് അടിസ്ഥാനത്തിലാണ് ഈ വില നിശ്ചയിക്കുന്നതും ഈടാക്കുന്നതും എന്ന് ആർക്കും അറിയില്ല. വില വിവര പട്ടികയുമില്ല. കൃത്യമായ നിരക്ക് നിർദ്ദേശം ഇല്ലാത്തതു കൊണ്ട് കടക്കാർ തോന്നിയപോലെ പണം വാങ്ങുന്നു. നിയമപ്രകാരം എല്ലാ കടകളിലും വില വിവര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം. പക്ഷേ പേരാമ്പ്രയിൽ മിക്ക കടകളിലും ഇത് പാലിക്കപ്പെടുന്നില്ല. ചോദ്യം ചെയ്യുന്ന ഉപഭോക്താവിനോട് മോശമായി പെരുമാറുന്ന രീതിയും കണ്ടു വരുന്നു.
ദിവസവും ഹോട്ടലിനെയും ബേക്കറിയെയും ആശ്രയിക്കുന്ന കൂലിപ്പണിക്കാർ, വിദ്യാർഥികൾ, യാത്രക്കാർ എന്നിവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. അതിനാൽ പേരാമ്പ്ര പഞ്ചായത്ത്, ഫുഡ് സേഫ്റ്റി ഓഫീസർ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വകുപ്പ് എന്നിവർ സംയുക്തമായി ഇടപെട്ട് വില ഏകീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
എല്ലാ കടകളിലും വില വിവര പട്ടിക പ്രദർശിപ്പിക്കുകയും, മിന്നൽ പരിശോധന നടത്തി നിയമ ലംഘകർക്കെതിരേ നടപടി എടുക്കുകയും ചെയ്യണമെന്ന് കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എംപ്ലോയീസ് ഫെഡറേഷൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി താലൂക്ക് വികസനസമിതിക്ക് പരാതിയും നൽകി. പി. കെ. രവി അധ്യക്ഷത വഹിച്ചു. ഷാജു പൊൻപറ, പി.എസ്. സുനിൽകുമാർ, രാജീവൻ പാറാട്ടുപാറ, പി.വി. ദിനേശൻ, പി.എം. പ്രകാശൻ, എൻ.ആർ. രജീഷ്, പി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.