രാമപുരം ബൈപാസ്
രാമപുരം: ഒന്നരപതിറ്റാണ്ട് മുമ്പ് നിര്‍മാണം തുടങ്ങിയ ശേഷം നിശ്ചലമായ രാമപുരം ബൈപാസ് പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യം. രാമപുരം ടൗണിന് സമാന്തര പാതയായിട്ടാണ് പദ്ധതി വിഭാവനം ചെയ്തത്. പാലാ-കൂത്താട്ടുകുളം റോഡില്‍ രാമപുരം ടൗണ്‍ ഒഴിവാക്കിരണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്.
വെള്ളിലാപ്പിള്ളി പാലത്തിന് സമീപത്തു നിന്നും തിരിഞ്ഞ് പുതുവേലി തോടിന്റെ തീരം വഴി അമ്പലം ജംഗ്ഷനില്‍ എത്തി വീണ്ടും പാലാ-കൂത്താട്ടുകുളം റോഡില്‍ പ്രവേശിക്കും വിധമാണ് പദ്ധതി. 2010 ല്‍ ബൈപാസിനുള്ള പണികള്‍ തുടങ്ങുകയും റോഡിന് വേണ്ടി ഏതാനും ആളുകളുടെ സ്ഥലങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. കൃഷ്ണന്‍നായര്‍ റോഡ് പണിയുടെ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു.
തോടിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയിലൂടെയാണ് റോഡ് നിര്‍മിക്കുവാന്‍ തുടക്കമിട്ടത്. വില്ലേജ് അധികൃതര്‍ തോട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുകയും തോടിന്റെ തീരത്ത് കല്ലുകെട്ടിയും തോടിന് ആഴംകൂട്ടിയും മണ്ണെടുത്ത് റോഡില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ നിരത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികള്‍ നിലയ്ക്കുകയായിരുന്നു.
ഇവിടെ റോഡ് നിര്‍മിക്കുവാന്‍ ആവശ്യമായ തോട് പുറമ്പോക്ക് എല്ലാ സ്ഥലങ്ങളിലുമുണ്ട്. പാടശേഖരങ്ങളുടെ ഏതാനും ഭാഗങ്ങള്‍ കൂടി ഏറ്റെടുത്താല്‍ മാത്രമേ നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയുള്ളു. ഇതിനുള്ള തുടര്‍ നടപടികളില്ലാതെ വന്നതോടെ നിര്‍മാണം നിലയ്ക്കുകയായിരുന്നു. പിന്നീട് പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് കാര്യമായ നടപടികളുണ്ടായില്ല.സമീപകാലത്ത് പഞ്ചായത്ത് റോഡ് സംബന്ധിച്ച് ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു.സര്‍ക്കാരിന്റെ പദ്ധതിയിലുള്‍പ്പെടുത്തിയാല്‍ മാത്രമേ നിര്‍മാണം നടത്തുവാന്‍ സാധിക്കുകയുള്ളുവെന്നാണ് രാമപുരം പഞ്ചായത്തിന്റെ നിലപാട്.
ബെപ്പാസ് പൂര്‍ത്തീകരിച്ചാല്‍ പുതിയ വികസന പാത രാമപുരത്ത് തുറക്കുകയും നാലമ്പല, ശബരിമല തീര്‍ഥാടകര്‍ക്ക് വളരെ പ്രയോജനകരമാവുകയും ചെയ്യും. രാമപുരം ടൗണില്‍ ഗതാഗത കുരുക്കുകള്‍ പതിവായ സാഹചര്യത്തില്‍ ബൈപ്പാസുവഴി വാഹനങ്ങള്‍ കടത്തിവിട്ട് ടൗണിലെ തിരക്ക് ഒഴിവാക്കാവുന്നതാണ്.
ഇനിയും വൈകരുത്
റോരാമപുരം അനുദിനം ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഗതാഗതതടസങ്ങള്‍ ഉണ്ടാവുക പതിവാണ് ഇതിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്തുവാന്‍ ബൈപാസ് റോഡിന് സാധിക്കും. ഈ ബൈപാസ് റോഡ് കൊണ്ടാട് കുരിശുപള്ളി ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡുമായി യോജിപ്പിച്ച് കൊണ്ടാട് ജംഗ്ഷൻ-വെള്ളിലാപ്പിള്ളി ബൈപാസ് റോഡായി നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് നടപടി വേണം.
-എം.പി കൃഷ്ണന് നായർ(പൊതു പ്രവര്ത്തകന്)
സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം
വാഴ്ത്തപ്പെട്ട കുഞ്ഞച്ചനാല് പ്രസിദ്ധമായ രാമപുരം പള്ളിയിലും ഇവിടെയുള്ള നാലമ്പലത്തിലും ദര്‍ശനം നടത്തുവാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ധാരാളം തീര്‍ഥാടകര്‍ എത്തുന്നതിനാല്‍ ഭാവി സാധ്യതകള്‍ കൂടി പരിഗണിച്ചാണ് വികസനം ലക്ഷ്യമിടുന്നത്. ബൈപാസ് നിര്‍മാണം നടത്തുന്നതിന് പഞ്ചായത്തിന് മാത്രം സാധിക്കുകയില്ല. പാടങ്ങളും ഏതാനും വീടുകളും ഏറ്റെടുക്കേണ്ടി വരും. പദ്ധതി സര്‍ക്കാരിനെകൊണ്ട് ഏറ്റെടുപ്പിക്കുവാന്‍ പഞ്ചായത്ത് ശ്രമിക്കുകയാണ്. രാമപുരത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന പദ്ധതിയായതിനാല്‍ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. ഉടന്‍ അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
-കെ.കെ. ശാന്താറാം(പഞ്ചായത്ത് പ്രസിഡന്റ്)
യാത്രാക്ലേശത്തിന് പരിഹാരം
നാലമ്പല ദര്‍ശന കാലത്ത് കൊണ്ടാട്, കാഞ്ഞിരപ്പുറം, വളക്കാട്ടുകുന്ന് ഭാഗങ്ങളില്‍ നീണ്ട ഗതാഗതക്കുരുക്കാണ് ഉണ്ടാവുന്നത്. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് ഗതാഗത്ക്കുരുക്ക് വര്‍ധിപ്പിക്കുന്നു. ഇതിന് പരിഹാരമാണ് ബൈപാസ്. ഇതിന്റെ നിര്‍മ്മാണത്തിന് അധികൃതര്‍ തയ്യാറാവണം.
ബൈജു മുണ്ടപ്ലാക്കൽ(കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി)
Tags : nattu vishesham Ramapuram Bypass