ചെമ്പേരി: കുടിയേറ്റ കാലഘട്ടം മുതൽ തളിപ്പറമ്പ്, ഇരിട്ടി, ശ്രീകണ്ഠപുരം മേഖലകളിൽ നിന്ന് ചെമ്പേരി ഉൾപ്പെടെയുള്ള മലയോര ഗ്രാമങ്ങളിലേക്കുള്ള പ്രധാന യാത്രാമാർഗമായിരുന്ന കൂട്ടുമുഖം-കാവുമ്പായി-ചുണ്ടക്കുന്ന്-ചെമ്പേരി റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ ഇരിക്കൂർ മണ്ഡലത്തിലെ എംഎൽഎ സജീവ് ജോസഫ് ഈ റോഡിനെ കുടിയേറ്റ പൈതൃക റോഡായി പ്രഖ്യാപിച്ച് മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്നതിനുള്ള പദ്ധതി മുന്നോട്ടുവച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി നടപ്പായിരുന്നില്ല.
ഇപ്പോൾ യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിലും സജീവ് ജോസഫ് എംഎൽഎ വിജയിച്ചതോടെയും റോഡിന്റെ നവീകരണ പ്രതീക്ഷകൾ വീണ്ടും സജീവമായിരിക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് മുൻ മന്ത്രിയും ദീർഘകാലം ഇരിക്കൂറിന്റെ എംഎൽഎയുമായിരുന്ന കെ.സി. ജോസഫ് ചുണ്ടക്കുന്നിലെ ചെങ്കുത്തായ കയറ്റം കുറയ്ക്കുന്നതിനും റോഡ് വികസനത്തിനുമായി പദ്ധതികൾ ആവിഷ്കരിക്കുകയും പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ 25 വർഷത്തോളമായി തുടർനവീകരണ പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയിലാണുളളത്.
ഈ റോഡിനേക്കാൾ കുറഞ്ഞ പ്രാധാന്യമുള്ള നിരവധി റോഡുകൾ മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ചിട്ടും ആയിരക്കണക്കിന് കുടുംബങ്ങളും പൊതുജനങ്ങളും ആശ്രയിക്കുന്ന കൂട്ടുമുഖം-ചുണ്ടക്കുന്ന്-ചെമ്പേരി റോഡ് അവഗണിക്കപ്പെടുകയാണുണ്ടായതെന്ന പരാതിയും പ്രദേശവാസികൾക്കുണ്ട്. യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ തന്നെ ഈ റോഡിന്റെ നവീകരണത്തിനാവശ്യമായ ഫണ്ട് അനുവദിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ശ്രീകണ്ഠപുരം നഗരസഭയുടെയും ഏരുവേശി ഗ്രാമപഞ്ചായത്തിന്റെയും പരിധിയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ നവീകരണ ആവശ്യം ഉന്നയിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ എംഎൽഎയ്ക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർമാർ, ഏരുവേശി ഗ്രാമപഞ്ചായത്തംഗം ജോൺസൺ പുലിയുറുമ്പിൽ എന്നിവർ ഉൾപ്പെടുന്ന ജനപ്രതിനിധികളുടെ പിന്തുണയോടെയാണ് തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അവർ പറഞ്ഞു.
Tags : Residents Nattuvishesham District News