വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പതിമുന്നു വയസുകാരന് രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ച കോട്ടേകുളം കൊട്ടടി ഉൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ഒരാഴ്ചനീളുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.
ആരോഗ്യവകുപ്പ്, അതാത് പഞ്ചായത്ത് മെംബർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ക്ലോറിനേഷൻ, കൊതുകുനശീകരണ പ്രവൃത്തികൾ, ഹോട്ടൽ ഉൾപ്പെടെയുള്ള കച്ചവട സ്ഥാപനങ്ങളിലെ പരിശോധന എന്നിവ നടക്കുന്നുണ്ടെന്നു കിഴക്കഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ ജെ. ഷാജി പറഞ്ഞു. പനി, വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധചികിത്സ തേടണമെന്നു വീടുകളിലെത്തി നിർദേശം നൽകുന്നുണ്ട്.
രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ച പതിമൂന്നുകാരന്റെ വീട്ടിൽനിന്നും സ്കൂളിലെ കുടിവെള്ളത്തിൽ നിന്നും ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകൾ ജില്ലാ ആശുപത്രിയിലെ ലാബിലാണ് പരിശോധനയ്ക്കു നൽകിയിട്ടുള്ളത്.
അഞ്ചുദിവസത്തിനുള്ളിൽ പരിശോധനാഫലം ലഭിക്കും.
അതിനുശേഷം പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി തുടർനടപടി സ്വീകരിക്കുമെന്നു ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. കുട്ടിയുടെ വീട്ടിൽ മറ്റാർക്കും രോഗലക്ഷണങ്ങൾ ഇല്ല. നാട്ടിൻപുറവും മലയോര മേഖലയുമായ പ്രദേശങ്ങളായതിനാൽ വലിയ മലിനീകരണ പ്രശ്നങ്ങളോ മലിനജലമോ എവിടെയുമില്ല.
ഇതിനാൽ രോഗവ്യാപനമുണ്ടാകില്ലെന്ന പ്രതീക്ഷയാണ് ആരോഗ്യവകുപ്പിനുള്ളത്.
Tags : East Bengal Nattuvishesham District news