മറവൻതുരുത്ത് പഞ്ചായത്തിലെ വാക്കയിൽ-അരങ്കന്താനം റോഡിലെ പുഴയോടു ചേർന്നഭാഗം വിണ്ട് പുഴയിലേക്ക് ഇടിഞ്ഞുതാണ നിലയിൽ.
മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്തിലെ വാക്കയിൽ-അരങ്കന്താനം റോഡിലെ പുഴയോടു ചേർന്ന ഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാണു. കനത്ത മഴയെത്തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് മൂവാ റ്റുപുഴയാറിന്റെ തീരത്തുകൂടി കടന്നുപോകുന്ന റോഡിന്റെ ചിറേക്കടവ് പായിക്കാട്ട് ഭാഗത്ത് 25 മീറ്ററോളം ദൂരമാണ് വിള്ളൽ വീണത്. ഇതിന് സമീപത്ത് നിരവധിപ്പേർ കുളിക്കുകയും വസ്ത്രം കഴുകുകയും ചെയ്യുന്ന കടവിലെ പടവുകളുടെ സംരക്ഷണ ഭിത്തിയും വിള്ളൽ രൂപപ്പെട്ട് പുഴയിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
ഈ ഭാഗത്ത് റോഡിനും പുഴയോരത്തിനും നടുവിലായി നിൽക്കുന്ന കൂറ്റൻ മാവടക്കം പുഴയിലേക്ക് ഇടിയുമെന്ന സ്ഥിതിയിലാണെന്ന് നാട്ടുകാർ പറ ഞ്ഞു. മഴ കനത്ത് പെയ്ത് പുഴയോരം ഇടിഞ്ഞുതാഴുന്നതിനൊപ്പം മാവ് കടപുഴകിയാൽ ആ ഭാഗത്തെ റോഡ് പൂർണമായി പുഴയിലേക്ക് ഇടിയുമെന്ന നിലയിലാണ്.
2025-26 പദ്ധതിയിൽ 17 ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗ് നടത്തിയ റോഡാണ് വീണ്ടും അപകടഭീഷണി ഉയർത്തുന്നത്. 2018ലെ പ്രളയത്തിൽ റോഡിന്റെ പുഴയോടു ചേർന്നുള്ള ഭാഗം 150 മീറ്ററോളം പൂർണമായും പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരുന്നു. മേജർ ഇറിഗേഷൻ ഈ ഭാഗത്ത് ഏരികൾ താഴ്ത്തി മണൽചാക്കുകൾ നിരത്തി പുനർനിർമാണം നടത്തിയിരുന്നു.
റോഡിന്റെ പുഴയോടു ചേർന്ന ഭാഗം പൂർണമായും കല്ലുകെട്ടി സംരക്ഷിക്കാൻ 74 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മേജർ ഇറിഗേഷൻ തയാറാക്കിയെങ്കിലും തുടർനടപടികളുണ്ടായില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. റോഡിന്റെ അപകടസ്ഥിതി കണക്കിലെടുത്ത് വലിയ വാഹനങ്ങളും ഭാരവണ്ടികളും നിരോധിച്ച് ബോർഡ് സ്ഥാപിക്കണമെന്നും റോഡിന് സംരക്ഷണ ഭിത്തികെട്ടി അപകടം ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഇറിഗേഷൻ വകുപ്പ് നടപടി സ്വീകരിക്കണം
പുഴയുടെ തീരം വ്യാപകമായി ഇടിയുന്നതിനെത്തുടർന്ന് ഇറിഗേഷൻ പ്രദേശത്ത് പരിശോധന നടത്തി പൂർണമായി കല്ലുകെട്ടി തീരം സംരക്ഷിക്കാൻ 74 ലക്ഷം രൂപയുടെ എസ്റ്റിമറ്റ് തയാറാക്കിയിരുന്നു. പുഴയോരം റോഡടക്കം ഇടിഞ്ഞുതാണ് വലിയ അപകടത്തിന് ഇടയാക്കുന്നതരത്തിൽ എത്തിയതിനാൽ ഇറിഗേഷൻ വകുപ്പ് ഉടൻ തീരം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണം.
പി.കെ. മല്ലിക, പഞ്ചായത്ത് അംഗം, മറവൻതുരുത്ത്
പുഴയോരം കല്ലുകെട്ടി അപകടമൊഴിവാക്കണം
റോഡിന്റെ മൂവാറ്റുപുഴയാറിനോടു ചേർന്നുള്ള ഭാഗം പലയിടങ്ങളിലും ഇടിഞ്ഞുതാഴുകയാണ്. സ്കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ദിനം പ്രതി ഇടിഞ്ഞുതാഴുന്നത് ഭീതി പരത്തുകയാണ്. അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണം.
ടി.ആർ. മധു, പൊതുപ്രവർത്തകൻ, മറവൻതുരുത്ത്
Tags : Nattuvishesham DistrictNews DeepikaNews Road collapses