നിലമ്പൂർ - നായാടംപൊയിൽ നിർദിഷ്ട മലയോര ഹൈവേയിൽ എട്ടാം ബ്ലോക്കിൽ അപകടവളവിന് മുകളിൽ കുന്നിടിച്ച് നിർമിച്ച കോണ്ക്രീറ്റ് റോഡ്.
നിലമ്പൂർ: അപകടവളവിൽ കുന്നിടിച്ച് നിരത്തി കോണ്ക്രീറ്റ് റോഡ് നിർമിച്ചു. നിലന്പൂർ - നായാടംപൊയിൽ മലയോര ഹൈവേക്ക് ഭീഷണിയായാണ് സ്വകാര്യവ്യക്തിയുടെ റോഡ് നിർമാണം. ചാലിയാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ടതും പുള്ളിപ്പാടം വില്ലേജ് പരിധിയിലുമുള്ള വെണ്ണേക്കോട് മലവാരത്തിൽ എട്ടാം ബ്ലോക്കിന്റെ തുടക്കത്തിലാണ് കോണ്ക്രീറ്റ് റോഡ് നിർമിച്ചിട്ടുള്ളത്.
മൂവായിരം വനമേഖലയുടെ അടിഭാഗത്തായി കുത്തനെ കിടക്കുന്ന ഈ ഭാഗത്ത് നേരത്തേ ഉരുൾപ്പെട്ടൽ ഉണ്ടായ പ്രദേശമാണ്. ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായാൽ നിലന്പൂർ - നായാടംപൊയിൽ മലയോര ഹൈവേക്ക് തന്നെ ഭീഷണിയാകും. മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിച്ച് ഇവിടെ റോഡ് നിർമാണം തുടങ്ങിയപ്പോൾ തന്നെ പുള്ളിപ്പാടം വില്ലേജ് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് യാത്രക്കാരും പ്രദേശവാസികളും പറയുന്നു.
വനഭൂമിയോട് ചേർന്നുകിടക്കുന്ന സ്ഥലമാണിത്. റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയും റോഡ് നിർമാണത്തിന് പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. 1996ൽ ജിയോളജി വകുപ്പ് ഇവിടെ നിർമാണപ്രവൃത്തികൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകിയ പ്രദേശമാണ്.
2018ലും 2019ലും പ്രളയ സമയങ്ങളിൽ ഈ ഭാഗങ്ങളിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് മാസങ്ങളോളം ബസ് സർവീസ് നിർത്തിവച്ചിരുന്നു. പാവപ്പെട്ടവന് അഞ്ച് സെന്റ് സ്ഥലത്ത് വീടുവയ്ക്കണമെങ്കിൽ നിരവധി തവണ വില്ലേജ് ഓഫീസുകളിൽ കയറിയിറങ്ങണം.
എന്നാൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ഭൂവുടമകൾ കുന്നിടിച്ച് റോഡ് നിർമിക്കുന്പോൾ റവന്യു അധികൃതർ കണ്ണടയ്ക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
Tags : Local News Nattuvishesham Malappuram