പ്രതി ഇക്രമുൾ ഇസ്ലാം
മതിലകം: കോതപറമ്പ് വാസുദേവവിലാസം യുപി സ്കൂളിലെ സ്റ്റോർ റൂമിന്റെയും അടുക്കളയുടെയും പൂട്ടുപൊളിച്ച് കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള അരിയും പാത്രങ്ങളും കവർന്ന കേസിൽ രണ്ടാം പ്രതിയായ ആസാം സ്വദേശിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. നാഗോൺ ജില്ല സ്വദേശിയും നിലവിൽ പി. വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ ഇക്രമുൾ ഇസ്ലാമിനെ(20)യാണ് അറസ്റ്റ് ചെയ്തത്.
സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള അഞ്ചു ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതിയായ ആസാം ഗായ് ജില്ല സ്വദേശി താജുദ്ദീൻ (38) കഴിഞ്ഞദിവസം പിടിയിലായിരുന്നു. താജുദ്ദീനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിൽ മോഷണ മുതലുകൾ കണ്ടെടുത്തിരുന്നു. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്.
മതിലകം പോലീസ് സ്റ്റേഷൻ എസ്ഐ നസിയ എം.ഷാഹിബ്, എസ്ഐ സജീവ്, എസ്ഐ രാജി, എഎസ്ഐ പ്രജീഷ്, സീനിയർ സിപിഒ സനീഷ്, സിപിഒമാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.