മലമൽ വിജയലക്ഷ്മിയുടെ മതിലുംസ്ഥലവും ഇടിഞ്ഞുവീണപ്പോൾ.
മണ്ണാർക്കാട്: കാലവർഷം ശക്തമായതോടെ മണ്ണാർക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതികളും വർധിച്ചു. മരങ്ങൾവീണ് റോഡ് തടസമുണ്ടായി. തോടുകളും പുഴകളും നിറഞ്ഞുകവിഞ്ഞു.
പെരിമ്പടാരി കാഞ്ഞിരംപാടം, മലമൽ വീട്ടിൽ വിജയലക്ഷ്മിയുടെ മതിലുംസ്ഥലവും തൊട്ടടുത്ത് താഴ്ന്നപ്രദേശത്തുള്ള പ്രസന്നയുടെ സ്ഥലത്തേയ്ക്ക് ഇടിഞ്ഞുവീണു. ആളപായമില്ല. അലനല്ലൂർ മൂന്ന് വില്ലേജിൽ വടക്കേപ്പീടിക ഷാജഹാന്റെ വീടിനു മുകളിലേക്ക് പാറമ്മൽ ഉസ്മാന്റെ വീടിന്റെ മതിൽ ഇടിഞ്ഞുവീണു.
ശക്തമായ കാറ്റിലും മഴയിലും പൊറ്റശ്ശേരി ഒന്ന് വില്ലേജിൽ ഗോപാലകൃഷ്ണന്റെ വീടിനു മുകളിൽ തെങ്ങ് കടപുഴകിവീണ് വീടിനു ഭാഗിക നാശനഷ്ടം സംഭവിച്ചു. കനത്ത മഴയിൽ അലനല്ലൂർ രണ്ട് വില്ലേജിൽ കലങ്ങോട്ടിരി പാണംപൂഴി മുരളീധരന്റെ വീടിനു മുകളിൽ മരംവീണ് മേൽക്കൂരയ്ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
കാര്യവട്ടം അലനല്ലൂർ റോഡിൽ പച്ചിരപ്പാറ ഭാഗത്ത് മരം വീണ് റോഡിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. കനത്തമഴയിൽ ആര്യമ്പാവിൽ വീടിന്റെ മതിൽ തകർന്നുവീണു.
പടുവിൽ കുട്ടിഹസന്റെ മതിലാണ് ഇന്നലെ രാവിലെ ശക്തമായ മഴയിൽ ഇടിഞ്ഞു തകർന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഏകദേശം 20 അടി നീളത്തിലുള്ള കരിങ്കൽ മതിലാണ് തകർന്നത്.
അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥൻ പറഞ്ഞു. സമീപത്ത് വീട്ടുകാരുണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. മണ്ണാർക്കാടും പരിസര ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്.
Tags : Nattuvishesham Districtnews Severe Rain