രാജാക്കാട്: രാജാക്കാട് ടൗണിൽ നിത്യ സാന്നിധ്യമായിരുന്ന പുതുശേരിൽ ശശിയുടെ മരണാനന്തരം, ശശിയുടെ തുണികൾ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കൂടിൽനിന്നു കണ്ടെത്തിയ സമ്പാദ്യം അദ്ദേഹത്തിന്റെ നിയമപരമായ അവകാശികളായ സഹോദരങ്ങൾക്ക് കൈമാറി. മൂത്ത സഹോദരൻ നാരയണൻകുട്ടിക്കും തൊടുപുഴയിൽ താമസിക്കുന്ന സഹോദരിമാരായ സുമതി, തങ്കമണി എന്നിവർക്കുമാണ് തുക കൈമാറിയത്.
രാജാക്കാട് പഞ്ചായത്ത് അധികൃതരുടെയും വ്യാപാരി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ശശിയുടെ സഹോദരങ്ങൾക്ക് ഈ തുക കൈമാറിയത്. ശശിയുടെ മരണശേഷം അദ്ദേഹം സാധനങ്ങൾ സൂക്ഷിച്ചിരുന്ന കളീക്കൽ ജൂവലറിയുടെ വശത്തുള്ള മുറിയിൽനിന്ന് കണ്ടെത്തിയ 1,15,751 രൂപയാണ് കൈമാറിയത്.
പഞ്ചായത്ത് അധികൃതരും വ്യാപാരികളും ചേർന്ന് കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയ തുക മൂന്നുപേർക്കുമായി തുല്യമായി വീതിക്കുകയായിരുന്നു. ഒാരോരുത്തർക്കും 38,700 രൂപ വീതം കൈമാറി. സ്വന്തമായി വീടുണ്ടെങ്കിലും ഭാര്യയും മക്കളും ഇല്ലാതിരുന്ന ശശി പള്ളിയോട് ചേർന്നുള്ള സ്കൂൾ വരാന്തയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.
Tags : Nattuvishesham District News