മെഡിക്കൽ കോളജിൽ പ്രത്യേക സൗകര്യമൊരുക്കി
തൃശൂർ: ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിനെതുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. നിപ, കൊറോണ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങൾ മുൻകൂട്ടി ഒരുക്കിയിരുന്നു. ഷിഗെല്ലയെതുടർന്ന് ആവശ്യമായ ജീവനക്കാരെയും സ്ഥലസൗകര്യവും ഉറപ്പുവരുത്തി.
രോഗബാധ തമിഴ്നാട്ടിൽനിന്ന്..?
തമിഴ്നാട്ടിലെ മധുര സ്വദേശിനിയാണ് ഷിഗെല്ലബാധിതരായ കുട്ടികളുടെ മാതാവ്. അമ്മയ്ക്കൊപ്പം തമിഴ്നാട്ടിലായിരുന്ന കുട്ടികൾ കഴിഞ്ഞ എട്ടിനാണ് തിരിച്ചെത്തിയത്. അതിനാൽ രോഗത്തിന്റെ ഉറവിടം എവിടെയാണെന്നു വ്യക്തത വന്നിട്ടില്ല.
ഈ കുടുംബം വെള്ളം തിളപ്പിക്കാതെയാണ് ഉപയോഗിച്ചിരുന്നത്. ഇതേത്തുടർന്ന് പരിസരത്തെ ജലസ്രോതസുകളിൽനിന്നുള്ള സാന്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചു. നാലുദിവസത്തിനകം പരിശോധനാഫലം ലഭ്യമാകും.
പ്രതിരോധപ്രവർത്തനം ഊർജിതം
ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. പാർളിക്കാട്, മംഗലം, പരുത്തിപ്ര തുടങ്ങിയ സ്ഥലങ്ങളിൽ വടക്കാഞ്ചേരി നഗരസഭയുടെയും മുണ്ടത്തിക്കോട് ഫാമിലി ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
പത്താംകല്ല് പരിസരത്തു സംഘടിപ്പിച്ച ഇന്റർസെക്ടർ മീറ്റിംഗിൽ മുണ്ടത്തിക്കോട് മെഡിക്കൽ ഓഫീസർ ഡോ.എം.എഫ്. പോൾ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. ജനകീയസമിതികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
Tags : Shigella Nattuvishesham District News