കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം കാടുകയറിയ നിലയിൽ.
പാലക്കാട്: കേരളത്തിന്റെ വ്യവസായ വികസന ചരിത്രത്തിൽ വലിയ പ്രതീക്ഷയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ നിരാശരായി പാലക്കാടൻ ജനത.
നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പാലക്കാടിനെ രാജ്യത്തെ പ്രധാന റെയിൽവേ ഉത്പാദന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുമെന്നുമായിരുന്നു വിലയിരുത്തൽ.
പദ്ധതിക്കായി കേരള സർക്കാർ 239 ഏക്കർ ഭൂമി ഏറ്റെടുത്ത് റെയിൽവേക്ക് കൈമാറുകയും 2012 ഫെബ്രുവരിയിൽ തറക്കല്ലിടൽ ചടങ്ങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം പദ്ധതിയിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.
വർഷങ്ങൾ കടന്നുപോയിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതോടെ പദ്ധതി ഉപേക്ഷിക്കപ്പെടുമെന്ന ആശങ്ക ശക്തമായിരുന്നു. പദ്ധതി പ്രഖ്യാപിച്ച് 18 വർഷങ്ങൾ പിന്നിടുന്പോൾ നിലവിലുള്ള കോച്ച് നിർമാണ യൂണിറ്റുകളും നിലവിൽ ആസൂത്രണം ചെയ്തിരിക്കുന്ന മറ്റുപദ്ധതികളും റെയിൽവേയുടെ ഭാവി ആവശ്യങ്ങൾക്ക് മതിയാകുമെന്ന കാരണമാണ് കേന്ദ്രസർക്കാർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
2008-09 ലെ റെയിൽവേ ബജറ്റിലാണ് കേരളത്തിനായുള്ള ഈ സുപ്രധാന വ്യവസായ സംരംഭം പ്രഖ്യാപിക്കപ്പെട്ടത്. 1,215 കോടി രൂപയിലധികം നിക്ഷേപവും പ്രതിവർഷം 600 റെയിൽ കോച്ചുകൾ നിർമിക്കാനുള്ള ശേഷിയുമുള്ള അത്യാധുനിക ഫാക്ടറിയായിരുന്നു വിഭാവനം ചെയ്തിരുന്നത്.
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു പകരം ഏറ്റെടുത്ത ഭൂമി ഇന്ത്യൻ റെയിൽവേയുടെ ഭാവി വികസനപ്രവർത്തന ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന അവ്യക്തമായ വിശദീകരണം മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. എന്നാൽ എന്ത് പദ്ധതി, എപ്പോൾ നടപ്പാക്കും എന്നതിനെക്കുറിച്ച് യാതൊരു ഉറപ്പും നൽകിയിട്ടില്ല. മുന്പ് കേന്ദ്രം തന്നെ അംഗീകാരം നൽകി പ്രഖ്യാപിച്ച ഒരു ദേശീയ പദ്ധതി പിന്നീട് വികസന പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ബോധപൂർവമായ നയംമാറ്റമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ഇത്രയും വർഷമായി ഏറ്റെടുത്ത ഭൂമി ഉപയോഗിക്കാതെ കിടക്കുന്നതും വലിയ പൊതുമുതൽ നഷ്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതോടെ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൻ വ്യവസായ നിക്ഷേപവും ആയിരക്കണക്കിന് തൊഴിലവസരങ്ങളും അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയും പ്രാദേശിക സാന്പത്തിക വികസനത്തിനുള്ള വലിയ അവസരവുമാണ് നഷ്ടമായത്.
പദ്ധതി അനാവശ്യമാണെന്ന് റെയിൽവേ തീരുമാനിച്ചിരുന്നെങ്കിൽ അതിന് പകരം സമാനമായ മറ്റൊരു കേന്ദ്ര പൊതുമേഖലാ വ്യവസായ സംരംഭമെങ്കിലും കേരളത്തിന് അനുവദിക്കേണ്ടതായിരുന്നുവെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്.
പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലംകാടുകയറിക്കിടക്കുകയാണ്. എയിംസിനു വേണ്ടി ഈ സ്ഥലം പരിഗണിക്കാൻ സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന് വി.കെ. ശ്രീകണ്ഠൻ എംപി വ്യക്തമാക്കിയിട്ടുണ്ട്.
ഒരുകാലത്ത് പാലക്കാടിന്റെ വ്യവസായ ഭാവി മാറ്റിമറിക്കുമെന്ന പ്രതീക്ഷ നൽകിയിരുന്ന കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി യാഥാർഥ്യമാകാതെ അവസാനിച്ച വാഗ്ദാനത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്.
തറക്കല്ലും ഏറ്റെടുത്ത ഭൂമിയും പ്രഖ്യാപനങ്ങളും മാത്രം ബാക്കിയാക്കി കേരളത്തിന്റെ ഏറ്റവും വലിയ റെയിൽവേ വ്യവസായ സ്വപ്നങ്ങളിലൊന്ന് ചരിത്രത്തിന്റെ ഭാഗമാകുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews coach factory.