മന്ത്രി രമേശ് ചെന്നിത്തല കുടുംബാംഗങ്ങളോട് സംസാരിക്കുന്നു.
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് മർദനമേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. ഹരിപ്പാട് പിലാപ്പുഴയിലുള്ള സാവരിയയുടെ വീട് സന്ദർശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി ഉത്തരവിട്ട കാര്യം വ്യക്തമാക്കിയത്.
പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിനും കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനും സാധ്യമായ എല്ലാ നയതന്ത്ര-നിയമ ഇടപെടലുകളും ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി.
വണ്ടാനം മെഡിക്കൽ കോളജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിൽ, തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നും ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നും പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.