ശബരിമല പാതയിൽ സെൻസസ് ജോലികൾ നിർവഹിക്കുന്ന അട്ടത്തോട് ട്രൈബൽ ഗവ. എൽപി സ്കൂൾ അധ്യാപകൻ സുബീഷ്.
പത്തനംതിട്ട: ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ, അട്ടത്തോട് ഗ്രാമം എന്നിവ ഉൾപ്പെടുന്ന വിശാലമായ വനമേഖലയിൽ ജനസംഖ്യ കണക്കെടുപ്പിന്റെ പ്രാഥമിക ജോലികൾ പൂർത്തീകരിച്ച് സുബീഷ് മാഷ്.
അട്ടത്തോട് ഗവൺമെന്റ് ട്രൈബൽ സ്കൂളിലെ അധ്യാപകനായ സുബീഷിനായിരുന്നു ഈ മേഖലയിലെ സെൻസസ് ചുമതല. ആയിരത്തിലധികം കെട്ടിടങ്ങളും നൂറുകണക്കിന് കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്ത് ഒരു എന്യുമറേറ്റർ മാത്രമാണ് സെൻസസ് പ്രവർത്തനങ്ങൾ നിർവഹിക്കാനായി ഉണ്ടായിരുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വിവിധ കെട്ടിടങ്ങൾക്കും അട്ടത്തോട് ഗ്രാമത്തിലെ മുന്നൂറോളം വീടുകൾക്കും വിവരശേഖരണം നടത്തുക എന്നത് വലിയ ഉത്തരവാദിത്വമായിരുന്നു.
ആന, കടുവ, പുലി, കരടി തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യമുള്ള ഈ വനമേഖലയിൽ ഓരോ ദിവസവും അതീവ ജാഗ്രതയോടെയും ആത്മവിശ്വാസത്തോടെയുമാണ് മുന്നോട്ടു നീങ്ങിയതെന്ന് സുബീഷ് പറയുന്നു. പ്രകൃതിയെയും വന്യജീവികളെയും മാനിച്ചുകൊണ്ട് സുരക്ഷിതമായ രീതിയിലാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
വനപ്രദേശങ്ങളുമായി മുൻ പരിചയമുള്ള അധ്യാപകനായ ബിനു കെ. സാം നൽകിയ സഹായം ഏറെ വിലപ്പെട്ടതായിരുന്നുവെന്ന് സുബീഷ് പറഞ്ഞു. നിലയ്ക്കൽ മേഖലയിൽ പ്രവർത്തനങ്ങൾ സുഗമമാക്കാൻ നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നു ലഭിച്ച പിന്തുണയും പ്രയോജനപ്പെട്ടു.
വനംവകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ തുടങ്ങി എല്ലാവരും മികച്ച സഹകരണമാണ് നൽകിയത്. പ്രവർത്തനം തുടങ്ങിയപ്പോൾ താൻ ഒറ്റയ്ക്കല്ല എന്ന ചിന്ത ഉണ്ടായി. ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ഥലത്ത് ഔദ്യോഗിക ചുമതല നിർവഹിക്കാൻ കഴിഞ്ഞത് വ്യക്തിപരമായി വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും സുബീഷ് കൂട്ടിച്ചേർത്തു.
Tags : Local News Nattuvishesham Pathanamthitta