നിലമ്പൂർ: നിലമ്പൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന നിലന്പൂർ ബൈപാസിന്റെ ഒന്നാംഘട്ട നിർമാണ പ്രവൃത്തിക്ക് ടെൻഡറായി. യുഡിഎഫ് സർക്കാർ ഭരണമേറ്റെടുത്ത് 14-ാമത്തെ ദിവസമാണ് നടപടി. മന്ത്രി പി.കെ. ബഷീറിനെ നേരിൽക്കണ്ട് ഷൗക്കത്ത് എംഎൽഎ നടത്തിയ ചർച്ചയാണ് നടപടികൾ വേഗത്തിലാക്കിയത്.
കെഎൻജി റോഡിൽ ഒസികെ പടിമുതൽ പട്ടരാക്കവരെയുള്ള ഒന്നാം ഘട്ടത്തിലെ 2.460 കിലോ മീറ്റർ റോഡ് നിർമാണം, ജംഗ്ഷൻ നവീകരണം, ബസ് ബേ എന്നിവകളടക്കം 27.79 കോടിക്കാണ് ടെൻഡർ. ജൂണ്‍ 22ന് ടെൻഡർ തുറക്കും. കരാർ ലഭിക്കുന്നവർക്ക് ഉടനടി നിർമാണം ആരംഭിക്കാനാണ് തീരുമാനം.
ഒന്നാം ഘട്ട ബൈപാസ് നിർമാണം ആരംഭിക്കുന്ന മുറയ്ക്ക് തന്നെ രണ്ടാം ഘട്ടത്തിനും ടെൻഡർ നടപടികളാകും. 35 മീറ്റർ വീതിയിൽ ദേശീയപാത നിലവാരത്തിൽ നാലുവരി പാതയായാണ് ബൈപാസ് വരുന്നത്. അന്തർസംസ്ഥാന പാതയായ കോഴിക്കോട്- നിലന്പൂർ-ഗൂഡല്ലൂർ പാതയിൽ നിലന്പൂരിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ നിലന്പൂർ ബൈപാസിന് 2015ൽ യുഡിഎഫ് സർക്കാർ ഭരണാനുമതി നൽകി നിർമാണം ആരംഭിച്ചെങ്കിലും കഴിഞ്ഞ ഒൻപത് വർഷമായി തുടർ നടപടികൾ ഉണ്ടായിരുന്നില്ല.
കെഎൻജി റോഡിലെ ഗതാഗതക്കുരുക്കൊഴിവാക്കാനായി ഒസികെ പടി മുതൽ വെളിയംതോട് വരെ ആറ് കിലോ മീറ്റർ ദൈർഘ്യത്തിലാണ് നിർദിഷ്ട നിലന്പൂർ ബൈപാസ്.
പട്ടരാക്കവരെയുള്ള ബൈപാസിന്റെ ഒന്നാംഘട്ടം പൂർത്തിയായാൽ തന്നെ നിലന്പൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാവും.
Tags : Local News Nattuvishesham Malappuram