പാലക്കാട്: യൂണിഫോം ഇല്ലാത്തതിനാൽ അട്ടപ്പാടി മേഖലയിലെ പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികളുടെ പഠനം ഇനി മുടങ്ങില്ല. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലാണ് കട്ടികൾക്ക് തുണയായത്. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗത്തിലുള്ള സ്കൂൾ കുട്ടികൾക്ക് ലഭിച്ച സൗജന്യ സ്കൂൾ യൂണിഫോമിന്റെ തയ്യൽകൂലി നൽകാൻ രക്ഷാകർത്താക്കൾക്ക് കഴിയാത്തതു കാരണമാണ് കുട്ടികളുടെ പഠനം മുടങ്ങിയത്.
രക്ഷാകർത്താക്കൾക്ക് തൊഴിലുറപ്പ് വേതനം ലഭിക്കാത്തതു കാരണം തയ്യൽകൂലി നൽകാൻ കഴിഞ്ഞില്ല. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ അടിയന്തരമായി വേതനം നൽകാൻ പാലക്കാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. 28670 കുടുംബങ്ങളാണ് വേതനത്തിനായി കാത്തിരുന്നത്. കമ്മീഷൻ പാലക്കാട് നടത്തിയ സിറ്റിംഗിൽ ജില്ലാ കളക്ടറുടെ പ്രതിനിധിയും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും പഞ്ചായത്ത് സെക്രട്ടറിമാരും ഹാജരായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഭാവിയിൽ പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾ സ്കൂളിൽ പോകാത്ത സാഹചര്യമുണ്ടാകരുതെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് കർശനനിർദേശം നൽകി.