ആനക്കുളത്ത് നിലയുറപ്പിച്ച പരിക്കേറ്റ കാട്ടാന.
അടിമാലി: പിൻഭാഗത്ത് മുറിവേറ്റ നിലയിൽ കഴിഞ്ഞ ദിവസം ആനക്കുളത്ത് കണ്ടെത്തിയ ആന വീണ്ടും ജനവാസ മേഖലയിൽ എത്തി.
ആനയ്ക്ക് കൃത്യമായ ചികിത്സ വനംവകുപ്പ് നൽകാത്തതിനാലാണ് മുറിവ് വ്രണപ്പെട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. മുറിവേറ്റ ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത് വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഒരുമാസം മുൻപാണ് ആനക്കുളത്ത് ആനകൾ കൂട്ടമായി എത്തി വെള്ളം കുടിക്കുന്ന ഓരിനു സമീപം മണിക്കൂറോളം മുറിവേറ്റ ആന നിലയുറപ്പിച്ചത്. എന്നാൽ അന്ന് വനംവകുപ്പ് ചികിത്സയ്ക്ക് തയാറായില്ല.
പിന്നീട് കാടിനുള്ളിലേക്ക് പോയ ആനയെ കഴിഞ്ഞ ദിവസമാണ് വീണ്ടും ജനവാസ മേഖലയിൽ കണ്ടത്. ദിവസങ്ങൾ പിന്നിട്ടതോടെ ആനയുടെ പിൻഭാഗത്തെ മുറിവ് വ്രണമായ നിലയിലാണ്.
കാടിനുള്ളിൽ ആനകൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിലാകാം മുറിവേറ്റതെന്ന അനുമാനത്തിലാണ് വനംവകുപ്പ്. ആനയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജില്ല ബയോ ഡൈവേഴ്സിറ്റി സമിതി കൺവീനർ കെ. ബുൾബേന്ദ്രൻ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Deepikanews Forest Department