എരുമേലി: വിശ്വാസ പെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ട തുള്ളല്‍ നടത്തുന്നത്. രാവിലെ 11ന് പേട്ടപ്പണം വയ്ക്കല്‍ ചടങ്ങോടെ പേട്ടകെട്ടിന് തുടക്കമാകും. ഉച്ചയ്ക്ക് 12ന് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്ന് ആരംഭിക്കും.
ആകാശത്ത് വട്ടമിട്ട പറക്കുന്ന ശ്രീകൃഷ്ണ പരുന്തിനെ ദര്‍ശിച്ച ശേഷമാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍ ആരംഭക്കുന്നത്. അമ്പലപ്പുഴ സംഘം വാവര് പള്ളിയില്‍ ദര്‍ശനം നടത്തും. പള്ളി ഭാരവാഹികള്‍ സംഘത്തെ സ്വീകരിക്കും തുടര്‍ന്ന് വാവരുടെ പ്രതിനിധി അമ്പലപ്പുഴ പെരിയോന്റെ കൈപിടിച്ച് പേട്ടതുള്ളല്‍ സംഘത്തിനൊപ്പം വലിയമ്പലത്തിലേക്ക് പുറപ്പെടും. ഉച്ചകഴിഞ്ഞ് രണ്ടിന് ആകാശത്ത് നക്ഷത്രം ദര്‍ശിക്കുന്നതോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. ആലങ്ങാട്ട് സംഘം വാവര് പള്ളിയില്‍ കയറാതെ വലിയമ്പലത്തിലേക്ക് പോകും. ആലങ്ങാട്ട് സംഘത്തിന്റെ പേട്ട വൈകുന്നേരം ആറിന് ക്ഷേത്രത്തില്‍ പ്രവേശിക്കും.
അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം സമൂഹ പെരിയോന്‍ എന്‍. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് എരുമേലി പേട്ട തുള്ളല്‍ നടത്തുന്നത്.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നാണ് സംഘം യാത്ര തിരിച്ചത്. പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വര്‍ണത്തിടമ്പ് പ്രത്യേകം തയാറാക്കിയ അലങ്കരിച്ച രഥത്തില്‍ സ്ഥാപിച്ച് രഥഘോയാത്രയായി യാത്രയിലൂടനീളമുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് എരുമേലിയിലെത്തിയത്. പേട്ട തുള്ളാന്‍ അമ്പലപ്പുഴ സംഘത്തില്‍ 500 പേരുണ്ടാകും.
ആലങ്ങാട്ടു യോഗത്തിന്റെ പേട്ട പുറപ്പാട് മണല്‍പ്പുറം മഹാദേവക്ഷേത്രത്തില്‍ നിന്നായിരുന്നു. പേട്ടക്ക് എഴുന്നളളിക്കുന്ന അയ്യപ്പഗോളക പൂജിച്ച് യോഗം പെരിയോന്‍ എ.കെ. വിജയകുമാറിന്റെയും യോഗം പ്രതിനിധി പുറയാറ്റികളരി രാജേഷിന്റെയും നേതൃത്വത്തിലായിരുന്നു എരുമേലിയിലേക്കുള്ള യാത്ര. വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനവും പാനക പൂജയും നടത്തിയാണ് ആലങ്ങാട്ട് സംഘം എരുമേലിയിലെത്തിയത്. പതിനായിരങ്ങളാണ് ഇന്ന് എരുമേലി പേട്ടക്കവലയിൽ പേട്ടതുള്ളൽ കാണാൻ തിങ്ങി നിറയുന്നത്.
Tags : nattu vishesham historic Erumeli Pettahull