ഉടുമ്പൻചോല മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണു പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
നെടുങ്കണ്ടം: കാല് നൂറ്റാണ്ടായി ചുവന്നിരുന്ന ഉടുന്പൻചോലയിലെ മണ്ണ് ത്രിവര്‍ണത്തില്‍ മുക്കി അഡ്വ. സേനാപതി വേണു. 2001ല്‍ നഷ്ടപ്പെട്ട ഉടുമ്പന്‍ചോല നിയോജകമണ്ഡലം തിരികെപ്പിടിക്കാന്‍ ലഭിച്ച അവസരം പഴയ പട്ടാളക്കാരന് മുതലാക്കി.
നിയോജകമണ്ഡലത്തിലെ പത്തു പഞ്ചായത്തുകളില്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് ഒഴികെ ഒമ്പതിടത്തും വ്യക്തമായ ആധിപത്യം നേടിയാണ് സേനാപതി വേണു 20,021 വോട്ടുകള്‍ക്ക് വിജയിച്ചത്. വേണുവിന് 64,916 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ജയചന്ദ്രന് 44,895 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീതാ വിശ്വനാഥന് 10,157 വോട്ടുകളുമാണ് ലഭിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ 53.99 ശതമാനവും സേനാപതി വേണുവിന് ലഭിച്ചു.
കാലങ്ങളായി ഇടതുപക്ഷം അടക്കിവാണിരുന്നതിനാല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നിരാശയിലായിരുന്നു. കഴിഞ്ഞതവണ എം.എം. മണിയുടെ വിജയം 38,305 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായപ്പോൾ ഇവരുടെ മനോവീര്യം തകര്‍ന്നിരുന്നു. ഗ്രൂപ്പുകളിയും വിഭാഗീയതയും ഒന്നുമില്ലാതെ നേതാക്കളും കളത്തിലിറങ്ങിയതോടെ അസാധ്യമെന്നു കരുതിയ വിജയം മികച്ച ഭൂരിപക്ഷത്തില്‍ സാധ്യമാകുകയായിരുന്നു. 2016ല്‍ 1,109 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് വേണു എം.എം. മണിയോട് പരാജയപ്പെട്ടത്.
ജില്ലയില്‍ ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയ മണ്ഡലമായി ഉടുമ്പന്‍ചോല മാറിയത് ഭരണവിരുദ്ധ വികാരം മുതല്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം വരെയുള്ള കാരണങ്ങളാലാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പു വരെ കടുത്ത അനിശ്ചിതത്വം നിലനിന്നിരുന്നുവെങ്കിലും അവസാനം നറുക്ക് സേനാപതിക്ക് തന്നെ വീണു. മണ്ഡലം നിലനിര്‍ത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ ജയചന്ദ്രനെ എല്‍ഡിഎഫ് നാലാം തവണയും മത്സരിപ്പിക്കുകയായിരുന്നു.
തുടര്‍ച്ചയായ അഞ്ചു തവണ എല്‍ഡിഎഫ് വിജയിച്ച മണ്ഡലത്തില്‍ ഭരണവിരുദ്ധവികാരവും ഒപ്പം യുഡിഎഫിന്റെ മികച്ച സ്ഥാനാര്‍ഥിത്വവും യുഡിഎഫിന് വിജയം സമ്മാനിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ അഞ്ചിടത്ത് യുഡിഎഫ് വിജയിച്ചിരുന്നു. രാജകുമാരിയില്‍ ഒപ്പത്തിനൊപ്പം എത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തും പിടിച്ചതോടെ ലഭിച്ച ആത്മവിശ്വാസവും ജയിക്കാനുള്ള പ്രവര്‍ത്തകരുടെ ദൃഢനിശ്ചയവും ഉടുമ്പന്‍ചോലയില്‍ മികച്ച വിജയം നേടുന്നതിന് ഘടകമായി.
Tags : Udumbanchola nattuvishesham local news