മോഷണക്കേസിൽ പിടിലായ പ്രസാദ്, ഫയാസ്
ചാവക്കാട്: ആളില്ലാത്ത സമയത്ത് ബ്ലാങ്ങാട്ടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കർണാടക സ്വദേശികളായ രണ്ടംഗസംഘത്തെ ബ്ലാങ്ങാട്ടത്തിച്ച് തെളിവെടുപ്പുനടത്തി. കർണാടക കൊടുചാമുണ്ഡി നഗർ സ്വദേശി പ്രസാദ്(48), മൈസൂർ എച്ച്ഡി കോട്ട സ്വദേശി 'ചോട്ടാ ഫയാസ്' എന്ന ഫയാസ് അഹമ്മദ് (57) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്നലെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ബ്ലാങ്ങാട് പള്ളത്ത് മനയ്ക്കൽ അബ്ദുൾ കരീമിന്റെ വീട്ടിൽ കഴിഞ്ഞമാസം 12നാണ് മോഷണംനടന്നത്. തൃശൂരിലുള്ള സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം, വൈകിട്ടുപോയി രാത്രി ഒമ്പതിന് തിരിച്ചെത്തുമ്പോഴെക്കും മോഷണംനടന്നു. വീട്ടിലെ സ്റ്റീൽ അലമാര തകർത്ത് പ്രധാന അറയിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരങ്ങൾ, മാല, ലോക്കറ്റ്, സ്വർണക്കോയിനുകൾ തുടങ്ങി ആറരപവന്റെ ആഭരണം 5,500 രൂപ എന്നിവയാണ് സംഘം കവർന്നത്.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രമുഖ മോഷണസംഘത്തിലെ കണ്ണികളാണ് ഇവർ. മറ്റൊരു കവർച്ചാക്കേസിൽ കർണാടക പോലീസ് ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ബ്ലാങ്ങാട് കവർച്ച നടത്തിയത് ഇവരാണെന്ന് അറിഞ്ഞത്.
കർണാടക കോടതിയിൽ ചാവക്കാട് പോലീസ് അപേക്ഷ സമർപ്പിച്ചു കർണാടക ജയിലിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് തെളിവെടുപ്പിനായി ബ്ലാങ്ങാട് കൊണ്ടുവന്നത്.
Tags : Theft NattuVishasham DistrictNews