കണ്ണൂർ പൊടിക്കുണ്ടിൽ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് ഉണ്ടായ അപകടം.
കണ്ണൂർ: ദേശീയപാതയിൽ പൊടിക്കുണ്ട് മിൽമക്ക് സമീപം മരം കയറ്റി പോവുകയായിരുന്ന ലോറി ഡിവൈഡറിൽ കയറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പുതിയതെരു ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ലോറി മറിഞ്ഞതിനെ തുടർന്ന് ദേശീയ പാതയിൽ ഒരു വശത്ത് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽപ്പെട്ടു. പുതിയതെരു ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പൊടിക്കുണ്ട് - കൊറ്റാളി റോഡ് വഴി തിരിച്ചുവിട്ടു.
സുള്ളിയയിൽ നിന്ന് പെരുമ്പാവൂരിലേക്ക് മരം കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തി ൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ലോറിയിൽനിന്ന് മരത്തടി കൾ പൂർണമായും റോഡിലേക്ക് വീണു. അര മണിക്കൂറോളം ഇരുഭാഗത്തും ഗതാഗതം പൂർണമായും തടസപ്പെടുത്തി. ഇന്നലെ വൈകുന്നേരം ഏഴോടെ ക്രെയിൻ ഉപയോഗിച്ചാണ് ലോറി റോഡിൽ നിന്നും നീക്കിയത്. രാത്രി ഏട്ടരയോടെ മരത്തടികൾ പൂർണമായും റോഡിൽനിന്നും നീക്കിയതിന് ശേഷമാണ് കണ്ണൂർ ഭാഗത്തേയ്ക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകട വിവരമറിഞ്ഞ് മേയർ പി. ഇന്ദിര, കെ.വി. സുമേഷ് എംഎൽഎ, കൗൺസിലർ അനൂപ് ബാലൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ട്രാഫിക് പൊലിസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Tags : NattuVishesham DistrictNews