പത്തനംതിട്ട: ഓമല്ലൂർ ഊന്നുകല്ല് എലോഹി വർഷിപ്പ് സെന്ററിൽ താമസിച്ചു പഠിച്ചുവന്നിരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ മൂന്നു പേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ ചെന്നീർക്കര മുട്ടത്തുകോണം സ്വദേശി പുല്ലാമല ഇരുന്ന കുഴിക്കൽ പുതുവേലിൽ റെജി സോളമൻ (42) , പത്തനംതിട്ട പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി ചരിവ് കാലായിൽ ബെന്നി ബാബു (38) , കൊല്ലം പൂയപ്പള്ളി കാറ്റാടി മരുതമൺപള്ളി എന്ന സ്ഥലത്ത് ബിജോ ഭാവനത്തിൽ സിജോ കുഞ്ഞുമോൻ (34) എന്നിവരെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി അമ്പലമേട് സ്വദേശിയായ 17 കാരനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ ഇവരെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം എരുമേലി സ്വദേശിയായ 15 കാരനെ 2025 ഡിസംബർ മാസം മോഷണക്കുറ്റം ആരോപിച്ച് പലതവണ ഉപദ്രവിച്ചതായി പരാതി വരികയും ഇതിലും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ മൂന്നുപേർ തന്നെയാണ് ആ കേസിലും പ്രതികൾ ആയിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികൾക്കായി ഊർജ്ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു.
അന്വേഷണത്തിനിടെ ഇന്ന് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് മൂന്നു പ്രതികളെയും ഇലവുംതിട്ട പോലീസ് പിടികൂടി. ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ അനീഷ് കരിം, എസ്ഐഉണ്ണികൃഷ്ണൻ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
അന്തേവാസികളെ നീക്കി
പരാതികളെ തുടർന്ന് ചെന്നീർക്കരയിൽ പ്രവർത്തിക്കുന്ന സ്നേഹ തണൽ ഓൾഡേജ് ഹോമിലെ അന്തേവാസികളെ വിവിധ ഓൾഡേജ് ഹോമിലേക്ക് മാറ്റിയതായി ചെന്നീർക്കര ഗ്രാമ പഞ്ചായത്ത്, പ്രസിഡന്റ് കൊച്ചുമോൾ കോശി പത്ര സമ്മേളനത്തിൽ പറഞ്ഞു.
അന്തേവാസികളിൽ നിന്ന് ലഭിച്ച പരാതിയനുസരിച്ച് സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥരും കളക്ടറുമാണ് അവിടുത്തെ ആളുകളെ വിവിധ ഓൾഡേജ് ഹോമിലേക്ക് മാറ്റിയത്. അതിനു ശേഷം സ്ഥാപനം പൂട്ടി താക്കോൽ തന്റെ കൈവശം വയ്ക്കുകയും ചെയ്തു. തുടർന്ന് ഇവിടത്തെസാധനങ്ങൾ മാറ്റണമെങ്കിൽ ഉത്തരവാദിത്വപ്പെട്ട പാസ്റ്റർ വരണമെന്നും അറിയിച്ചിരുന്നു.
ഇതേ തുടർന്ന് പാസ്റ്റർ വരികയും സംസാരിച്ചതിനു ശേഷം പാസ്റ്ററുമായി ഓൾഡേജ് ഹോമിൽ എത്തി. അവർക്ക് വളരെ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം അവിടെ നിന്ന് എടുത്തുകൊണ്ട് പോയി. എന്നാൽ ഒരു ഓൺലൈൻ മീഡിയയിലൂടെ പാസ്റ്ററെ പഞ്ചായത്ത്പ്രസിഡന്റ് സംരക്ഷിക്കുന്നതായി വ്യാജ പ്രചാരണം നടത്തുകയുണ്ടായി. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.
ക്രൂര പീഡനങ്ങൾ പുറത്ത്
ഓമല്ലൂർ എലോഹി ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ ചെന്നീർക്കരയിലുള്ള സ്നേഹ തണൽ വൃദ്ധസദനത്തിൽ നടന്നത് ക്രൂര പീഡനങ്ങൾ . അണക്കര സ്വദേശിയായ 17 കാരനെ ജീവനക്കാർ ചേർന്ന് ക്രൂരമായി മർദ്ദിച്ച പരാതിയെ തുടർന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. ഇവിടുത്തെ ചില മുൻ ജീവനക്കാരും അന്തേവാസികളും തെളിവുകൾ സഹിതം പരാതികളുമായി മുന്നോട്ടു വന്നു തുടങ്ങി.
ഇവിടെ താമസിച്ചിരുന്ന കൂടുതൽ കുട്ടികളും ശാരീരിക പീഡനത്തിന് ഇരയായതായി പറയുന്നു. പ്രായമായ ചിലരിൽ നിന്നുംപണം വാങ്ങിയും ഇവിടെ താമസിപ്പിച്ചിരുന്നു. അവരോടും മോശമായാണ് പെരുമാറിയത്. പരാതികളെ തുടർന്ന് അധികൃതർ ഇടപെട്ട് സ്ഥാപനം അടച്ചു പൂട്ടി. 21 ഓളം പേർ ഇവിടെ കഴിഞ്ഞിരുന്നു. അവരെയെല്ലാം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സെന്ററുകളിലേക്ക് മാറ്റി. സ്ഥാപന നടത്തിപ്പുകാരൻ പാസ്റ്റർ ബിനു വാഴമുട്ടം കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്ത് ഉണ്ടായിട്ടും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല .
വൃദ്ധസദനത്തിലെ പീഡനങ്ങളെക്കുറിച്ച് മുൻ ജീവനക്കാരിൽ ചിലർ തുറന്നു പറഞ്ഞു തുടങ്ങി. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും മർദിക്കുമായിരുന്നുവെന്നും നല്ല ഭക്ഷണമോ മരുന്നോ ആർക്കും നൽകിയിരുന്നില്ലെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തി.
Tags : Local News Nattuvishesham Pathanamthitta