ഏറ്റുമാനൂർ: തകർന്നടിഞ്ഞ റെയിൽവേസ്റ്റേഷൻ റോഡിൽ നടുവൊടിഞ്ഞ് യാത്രക്കാർ. മനയ്ക്കപ്പാടത്തുനിന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായിട്ടും പരിഹാരമില്ല.
റോഡ് നിറയെ കുഴികളാണ്. കുഴികളുടെ വ്യാപ്തി അനുദിനമെന്നോണം വർധിച്ചുവരുന്നു. വാഹനങ്ങളിലും കാൽനടയായുമുള്ള യാത്ര ദുഃസഹമാണ്. മഴപെയ്തു വെള്ളം കെട്ടിക്കിടന്നാൽ കുഴികളുടെ സ്വഭാവം മനസിലാക്കാനാകാതെ അപകടത്തിൽപ്പെടും.
ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും സഞ്ചരിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ കോട്ടമുറിയിലെത്തി റെയിൽവേ സ്റ്റേഷനിലേക്ക് എത്തേണ്ട ഗതികേടിലാണ് യാത്രക്കാർ.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലായതാണ് പ്രശ്നമായത്. റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ഡിആർഎമ്മും സംഘവും റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതാണ്. റോഡിന്റെ നിർമാണം ഉൾപ്പെടെ സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിരുന്നു.
പാസഞ്ചേഴ്സ് അസോസിയേഷനും ഓട്ടോ-ടാക്സി തൊഴിലാളികളും പ്രാദേശിക ജനകീയ വികസനസമിതികളും പലതവണ പരാതിപ്പെടുകയും മാധ്യമങ്ങളിലൂടെ നിരന്തരം വാർത്തകൾ വരികയും ചെയ്തിട്ടും പരിഹാരമുണ്ടാകുന്നില്ല.
Tags : Road Collapsed