ട്രോളിംഗ് നിരോധനത്തിനെ തുടർന്നു നീണ്ടകര പാലത്തിന് കിഴക്ക് വശം കെട്ടിയിട്ടിരിക്കുന്ന ബോട്ടുകൾ.
ചവറ : ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ തീരദേശ മേഖലകള്‍ക്ക് ഇനി വറുതിയുടെയും കാത്തിരിപ്പിന്റെയും നാളുകൾ. 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ മത്സ്യ ബന്ധന മേഖലയിൽ പണിയെടുക്കുന്നവരുടെ കുടുംബങ്ങൾ ഇനി പട്ടിണിയിലേക്ക് നീങ്ങും.
നീണ്ടകര, ശക്തികുളങ്ങര മേഖലകളിലായി 1300 ഓളം ബോട്ടുകളാണുള്ളത്. മത്സ്യ ബന്ധന തൊഴിലാളികള്‍ മാത്രമല്ല മത്സ്യബന്ധനവുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട് പണിയെടുക്കുന്ന പതിനായിരങ്ങളാണ് ട്രോളിംഗ് നിരോധനം മൂലം പട്ടിണിയിലേക്കു വീഴുന്നത്. മത്സ്യത്തൊഴിലാളികള്‍, ലേലക്കാര്‍, വല നെയ്യുന്നവര്‍, ബോട്ടിലെ വെള്ളം കോരിക്കളയുന്നവര്, മെക്കാനിക്കുകള്‍, മത്സ്യം വില്പനക്കാര് തുടങ്ങി നിരവധി വിഭാഗങ്ങളാണ് ട്രോളിംഗ് നിരോധനം മൂലം വരുമാനമില്ലാതാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടുകള്‍ തുറമുഖത്തെത്തി മത്സ്യ വിപണനത്തിനു ശേഷം നീണ്ടകര പാലത്തിനു കിഴക്കുഭാഗത്തേക്കു മാറ്റി. മറ്റു ബോട്ടുകൾ വിവിധ കടവിലേക്ക് മാറ്റി.
ഇന്നലെ വൈകി വന്ന ബോട്ടുകൾക്ക് ഇന്ന് രാവിലെ മത്സ്യ വിപണനം ചെയ്യാനുള്ള സാഹചര്യം ഹാർബറിൽ അനുവദിക്കും. എന്നാൽ നിരോധന ദിവസത്തിന് മുമ്പ് തന്നെ മിക്ക ബോട്ടുകളും കടലില്‍ പോകുന്നത് നിര്‍ത്തിയിരുന്നു.ബോട്ടുകൾക്ക് ഡീസലടിക്കുന്ന പമ്പുകൾക്കും ട്രോളിംഗ് നിരോധന കാലയളവിൽ നിയന്ത്രണം ബാധകമാണ്.
ഇന്നലെ ഡീസൽ പമ്പുകൾ ഉദ്യോഗസ്ഥരെത്തി സീൽ ചെയ്തു. ഇനി ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് രണ്ടു ദിവസം മുമ്പ് പമ്പുകൾ തുറന്നുനൽകും. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് , കോസ്റ്റൽ പോലീസ് വിഭാഗങ്ങളുടെ സംയുക്ത പരിശോധനയും നിരീക്ഷണവും നടക്കും. ഫിഷറീസ് കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ട്രോളിംഗ് നിരോധനം ബാധകമല്ലാത്ത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, മറ്റു ചെറു യാനങ്ങള്‍ എന്നിവയുടെ സുരക്ഷയ്ക്കായും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി നീണ്ടകര, തങ്കശേരി, അഴീക്കല്‍ എന്നീ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് വിദഗ്ധരടങ്ങിയ റെസ്ക്യൂ ബോട്ടുകളും തയാറായി കഴിഞ്ഞുവെന്ന് ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു.
Tags : Local News Nattuvishesham Kollam