ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് എഡിഎമ്മിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം.
മലപ്പുറം: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി എഡിഎം സി.എസ്. രാജേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ഒന്‍പതിന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയാണ് ട്രോളിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. നിരോധന കാലയളവിൽ ട്രോളിംഗ ബോട്ടുകൾ കടലിൽ പോകുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും കർശന വിലക്കുണ്ടായിരിക്കും.
ഒന്‍പതിന് അർധരാത്രി 12 ന് മുന്‍പായി എല്ലാ ട്രോളിംഗ് ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർധരാത്രിക്ക് ശേഷം മാത്രമേ ബോട്ടുകൾക്ക് മത്സ്യബന്ധനത്തിനായി പുറപ്പെടാൻ അനുമതിയുള്ളൂ. കേരള തീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ഇതരസംസ്ഥാന ബോട്ടുകൾ ജൂണ്‍ ഒന്‍പതിന് മുന്‍പായി കേരളതീരം വിട്ടുപോകേണ്ടതാണെന്നും എഡിഎം അറിയിച്ചു.
ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇൻബോർഡ് വള്ളങ്ങൾക്ക് (താങ്ങുവള്ളം) ഒരു കാരിയർ വള്ളം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അല്ലെങ്കിൽ ഡബിൾ നെറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം കർശനമായി നിരോധിച്ചിട്ടുണ്ട്.
വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. വളർച്ചയെത്താത്ത ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ശിക്ഷാർഹമാണ്. എല്ലാ യാനങ്ങളിലും രജിസ്ട്രേഷൻ മാർക്ക് ഉണ്ടായിരിക്കണം. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന യാനങ്ങൾ മതിയായ സുരക്ഷാ ഉപകരണങ്ങളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ്, ആധാർ കാർഡ് തുടങ്ങിയ രേഖകളും കരുതേണ്ടതാണെന്നും എഡിഎം അറിയിച്ചു.
കണ്‍ട്രോൾറൂം സജ്ജം
മലപ്പുറം: മണ്‍സൂണ്‍ കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സേവനം നൽകുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു.
കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി പൊന്നാനി, താനൂർ കേന്ദ്രങ്ങളിലായി രണ്ട് റെസ്ക്യു ബോട്ടുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ ബോട്ടിലും മൂന്നു ജീവനക്കാർ ഉൾപ്പെടെയുള്ള ക്യാപ്റ്റൻമാരും ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി എട്ട് സീ റസ്ക്യു ഗാർഡുമാരും ഉണ്ടാകും.
ഹാർബറുകൾ കേന്ദ്രീകരിച്ച് 10 ഹാർബർ ബേസ്ഡ് റസ്ക്യു ഗാർഡുമാരെയും നിയമിച്ചിട്ടുണ്ട്. കണ്ട്രോൾ റൂമുമായി ബന്ധപ്പെടേണ്ട നന്പറുകൾ: 0494-2667428, 0494-2666428, 9745321680.
Tags : Local News Nattuvishesham Malappuram