ഉജ്വല വിജയം നേടിയ കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ പ്രവർത്തകരോടൊപ്പം.
രാമങ്കരി:കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് ഉജ്ജ്വല വിജയം. എംഎൽഎയും തൊട്ടടുത്ത എതിർസ്ഥാനാർഥിയുമായ എൽഡിഎഫിലെ തോമസ് കെ. തോമസിനെ 20,600 വോട്ടുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
എൻഡിഎ സ്ഥാനാർഥി സന്തോഷ് ശാന്തിക്ക് 16932 വോട്ടുകളാണ് ലഭിച്ചത്. കുട്ടനാട്ടിലെ സി പിഎം കോട്ടയായി അറിയപ്പെടുന്ന കൈനകരി, രാമങ്കരി, നീലന്പേരൂർ തുടങ്ങി 13 പഞ്ചായത്തുകളിലും വൻ ഭൂരിപക്ഷം നേടാനായതാണ് യുഡിഎഫിന് ഇക്കുറി വൻ വിജയം സമ്മാനിച്ചത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്ന ജില്ലയിലെ പ്രധാന മണ്ഡലങ്ങളിൽ ഒന്നായിരുന്നു കുട്ടനാട്. ഇവിടുത്തെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പുറമെ കാർഷിക മേഖലയിൽ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കാലങ്ങളായി തുടരുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിലുണ്ടായ പാളിച്ചയും, കൂടാതെ സിപിഎമ്മും, സിപിഐയും തമ്മിലുള്ള കടുത്ത പോരും, കാലുവാരലും എൽഡിഎഫിന്റെ പരാജയത്തിനു പ്രധാന കാരണമായി.
സിപിഎമ്മിന്റെ ഏറ്റവും ഉറച്ച വോട്ടുകളായി എന്നും കരുതിപ്പോന്നിരുന്ന കർഷകത്തൊഴിലാളി കുടുംബങ്ങളിലേക്ക് ഇക്കുറി ബിജെപി ബിഡിജെഎസിലൂടെ ഇടിച്ചുകയറുകയും അവരുടെ നല്ലൊരു ഭാഗം വോട്ടുകൾ സ്വന്തമാക്കുകയും ഉണ്ടായി. ഇതും ഇക്കുറി എൽഡിഎഫിന് വിനയായി. സന്തോഷ് ശാന്തി 16000ത്തിനും മേലെ വോട്ടുകൾ പിടിച്ചത് ഇതിന്റെ ഏറ്റവും വലിയ തെളിവായി വേണം കരുതാൻ. ഇതും കൂടിയായതോടെ ഇപ്രാവശ്യം യുഡിഎഫിന്റെ വിജയം കുട്ടനാട്ടിൽ വളരെ അനായാസമായി മാറുകയായിരുന്നെന്നുതന്നെ പറയാം.
Tags : Kuttanad nattuvishesham local news