കോഴി വളർത്തൽ കേന്ദ്രങ്ങൾക്കെതിരേ ആരോപണം
കാട്ടാക്കട: കാട്ടാക്കട താലൂക്കിലെ വിവിധയിടങ്ങളിൽ ഈച്ചശല്യം രൂക്ഷം, പൊരുതി മുട്ടി നാട്ടുകാർ. പൂവച്ചല്‍ പഞ്ചായത്തിലെ വലിയവിള, നവജ്യോതി നഗര്‍, വീരണകാവ്, കീഴ് വാണ്ട പ്രദേശങ്ങളിലാണ് രൂക്ഷമായ ഈച്ചശല്യമുള്ളത്.
പ്രദേശത്തെ കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളാണ് ഈച്ച ശല്യം രൂക്ഷമാകാന്‍ കാരണമെന്നാരോപിച്ച് പ്രദേശവാസികൾ സമരം ആരംഭിച്ചു. മൂന്നുമാസംമുമ്പ് സമീപത്തെ കുരുതംകോട് സ്വകാര്യ കോഴിഫാമില്‍ ചത്ത ആറായിരത്തിലേറെ ഇറച്ചിക്കോഴികളെ ശരിയായ രീതിയില്‍ മറവുചെയ്യാത്തതും ഈച്ചശല്യത്തിനു വഴിവച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു.
കുരുതംകോട്, തൂണിപ്പാട്, കളത്തറ പ്രദേശത്ത് ഈച്ച ശല്യമുണ്ടായതിനു പിന്നാലെയാണ് വീരണകാവില്‍ ഈച്ച ശല്യം രൂക്ഷമായിരിക്കുന്നത്. ഈച്ചകൾ പകർച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നതായും നാട്ടുകാര്‍ പറയുന്നു. ഈച്ചശല്യം നിമിത്തം വീടിനുള്ളിൽപ്പോലും ഇരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഒരു മാസംമുമ്പാണ് വലിയവിള, നവജ്യോതി നഗര്‍ വീരണകാവ്, കീഴ് വാണ്ട പ്രദേശങ്ങളില്‍ ഈച്ച ശല്യംതുടങ്ങിയത്.
ദിവസം കഴിയും തോറും ഇവയുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ നാട്ടുകാര്‍ ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. വീടിന്റെ അടുക്കളയിലും തീന്മേശയിലും ഉൾപ്പെടെ ഈച്ചകൾ നിറഞ്ഞതോടെ ആഹാരം പോലും കഴിക്കാനാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു. കിടപ്പുരോഗികളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. മഴ പെയ്താൽ ഈച്ചശല്യം കൂടുന്ന സ്ഥിതിയാണ്.
വിഷയം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യപ്രവർത്തകരെത്തി മരുന്നു പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്ത്- ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും കോഴി ഫാമുകളില്‍ നിന്നോ, ഇവിടുത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ നിന്നോ ഈച്ചകളുടെ ഉറവിടം കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്.