കൊരട്ടി: മരണം അവസാനമല്ല, മറ്റൊരു ജീവിതത്തിന്റെ തുടക്കമാണെന്ന് പ്രകൃതി ഓരോ നിമിഷവും ഓർമ്മിപ്പിക്കുന്ന ഒരിടമുണ്ട് കൊരട്ടിയിൽ! ദേശീയപാതയോരത്തെ പെരുന്പിയിലെ പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ പടർന്നുപന്തലിച്ച നക്ഷത്രവനവും അതിന്റെ നിശബ്ദ കാവൽക്കാരനായ രമേശനുമാണ് ഇവിടത്തെ ഹീറോ.
ആളുകൾ ഒഴിഞ്ഞുമാറാനാഗ്രഹിക്കുന്ന ചുടലപ്പറന്പിനെ ഹരിതസങ്കേതമാക്കി മാറ്റിയ കഥയാണിത്. ജീവൻ അഗ്നിയാകുന്ന ഭൂമിയിൽതന്നെ പുതുനാന്പുകൾ ഉദിച്ചുയരുന്നു.
തൊണ്ണൂറുകളിൽ ശ്മശാന ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഏറ്റെടുത്ത ഭൂമിയിലാണ് പിന്നീട് ആധുനിക ക്രിമറ്റോറിയവും നക്ഷത്രവനവും യാഥാർഥ്യമായത്. 2013ൽ മനേഷ് സെബാസ്റ്റ്യൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ഉയർന്നുവന്ന ആശയം 2014ൽ യഥാർഥ്യമായി. സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫീസർ ഇ.എസ്. സദാനന്ദന്റെ സഹായത്തോടെ 27 ജൻമനക്ഷത്രങ്ങളുമായി ബന്ധപ്പെട്ട വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് രൂപംകൊണ്ട നക്ഷത്രവനം ഇന്നു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതീകമായി മാറി.
ഹരിതലോകത്തിന്റെ കഥ പറയുന്പോൾ കണ്ണന്പിള്ളി രമേശനെ ഒഴിവാക്കാനാവില്ല. പന്ത്രണ്ടു വർഷത്തിലേറെയായി ക്രിമറ്റോറിയത്തിൽ സംസ്കാരങ്ങൾ നടത്തുന്ന രമേശൻ, ജോലി ചെയ്യുന്ന സ്ഥലത്തെ സാധാരണ സ്ഥലമായി കണ്ടില്ല. 65 സെന്റിൽ വ്യാപിച്ചുകിടക്കുന്ന നക്ഷത്രവനത്തിലെ ഓരോ ചെടിയുമായും രമേശന് ആത്മബന്ധമുണ്ട്. ജോലിയിൽനിന്നു ലഭിക്കുന്ന ചെറിയ വരുമാനമുപയോഗിച്ചാണു ചെടികളുടെ സംരക്ഷണം. 2018ലെ പ്രളയവും പിന്നീടു നടന്ന ചില നിർമാണപ്രവൃത്തികളും നക്ഷത്രവനത്തിലെ പൂച്ചെടികൾക്കു വലിയ നാശം വരുത്തിയിരുന്നു. ഇവിടെ ഇതിനകം മൂവായിരത്തി അഞ്ഞൂറിലേറെ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടാകുമെന്നാണു രമേശന്റെ ഏകദേശ കണക്ക്.
ഇന്നു നക്ഷത്രവനത്തിൽ വൃക്ഷങ്ങൾ തണൽവിരിക്കുന്നു. തേൻവരിക്കച്ചക്കകൾ കായ്ക്കുന്നു. പക്ഷികൾ കൂടുകൂട്ടുന്നു. മനുഷ്യജീവിതത്തിന്റെ അവസാനയാത്രകൾക്കു സാക്ഷ്യം വഹിക്കുന്ന മണ്ണിൽ പ്രകൃതി പുതിയ ജീവിതങ്ങൾ രചിച്ചുകൊണ്ടിരിക്കുന്നു.