തൃശൂർ: ലോകത്ത് കേരളത്തിലെ പശ്ചിമഘട്ടമേഖലയിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ അപൂർവ വൃക്ഷജനുസുകളെ സംരക്ഷിക്കാൻ കവചമൊരുക്കി കെ എഫ്ആർഐയും കേരള വനഗവേഷണകേന്ദ്രവും വനംവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്കു തുടക്കം. വൃക്ഷങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പാലക്കാടൻ ഞാവലും നാഗിയ വാലിച്ചിയാനയും
ആദ്യഘട്ടത്തിൽ 20 അപൂർവ സസ്യവർഗങ്ങളെയാണു പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ പ്രധാനപ്പെട്ടതാണ് പാലക്കാട് ജില്ലയിലെ പറന്പിക്കുളവും നെല്ലിയാന്പതിയും കേന്ദ്രീകരിച്ചുള്ള പ്രത്യേക ആവാസവ്യവസ്ഥയിൽ മാത്രം കാണപ്പെടുന്ന പാലക്കാടൻ ഞാവൽ. ലോകത്ത് ഇതുവരെ അന്പതിൽ താഴെ മരങ്ങൾ മാത്രമാണു കണ്ടെത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഈ ഇനം ഗുരുതര വംശനാശഭീഷണി നേരിടുന്ന സസ്യവിഭാഗത്തിൽപ്പെടുന്നു. പാലക്കാടൻ ഞാവലുകളുടെ അതിജീവനത്തിനും വ്യാപനത്തിനും ആവശ്യമായ സംരക്ഷണം പദ്ധതി ഉറപ്പാക്കും.
നോഹയുടെ പേടകം നിർമ്മിക്കാൻ ഉപയോഗിച്ചുവെന്നു കരുതപ്പെടുന്ന ഗോഫർ മരത്തിന്റെ ബന്ധുവായ നാഗിയ വാലിച്ചിയാന എന്ന അപൂർവവൃക്ഷവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മാങ്കുളം, ഗൂഡ്രിക്കൽ വനമേഖലകളിലാണ് ഈ വൃക്ഷം പ്രധാനമായും കാണപ്പെടുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മിക്ക വൃക്ഷങ്ങൾക്കും സ്വാഭാവിക പ്രത്യുൽപാദനശേഷി വളരെ കുറവാണ്. അതിനാൽ അവയുടെ നിലനിൽപ്പിന് ശാസ്ത്രീയ ഇടപെടലും പ്രത്യേക സംരക്ഷണനടപടികളും അനിവാര്യമാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
വിദേശ വൃക്ഷവ്യാപനം കുറയ്ക്കും
അപൂർവ തദ്ദേശീയ വൃക്ഷങ്ങളുടെ തൈകൾ പൊതുസ്ഥലങ്ങളിലേക്കും ഹരിതവൽക്കരണ പദ്ധതികളിലേക്കും ലഭ്യമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇതിലൂടെ വിദേശ വൃക്ഷവർഗങ്ങളുടെ വ്യാപനം കുറച്ച് കേരളത്തിന്റെ ജൈവവൈവിധ്യസംരക്ഷണത്തിനും സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ജാഗ്രതയോടെ
വംശനാശഭീഷണി നേരിടുന്ന അപൂർവവൃക്ഷങ്ങളുടെ തൈകൾ വളരെ ശ്രദ്ധയോടെയാണ് പാകി മുളപ്പിച്ചെടുക്കുക. പ്ലാസ്റ്റിക് കൂട്ടുകൾ ഒഴിവാക്കി ചകിരിനാരിൽനിന്നു വികസിപ്പിച്ചെടുത്ത കയർ റൂട്ട് ട്രെയ്നറിലാണ് മിക്ക തൈകളും ഉത്പാദിപ്പിക്കുന്നതെന്ന് കെ എഫ്ആർഐ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി. സുജനപാൽ പറയുന്നു.
Tags : nattu vishesham Rare trees are