പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മേയർ കെയർ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് വിശദമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോർപറേഷനിലെ എൽഡിഎഫ് കൗണ്‍സിലറായ എസ്.പി. ദീപക്ക് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഓണക്കിറ്റ് വിതരണം, സ്കൂൾ ബാഗ് വിതരണം തുടങ്ങിയവ പരിശോധിക്കണം. കൗണ്‍സിലിന്റെ അനുവാദം വാങ്ങാതെയാണ് മേയർ പല കാര്യങ്ങളും ചെയ്യുന്നതെന്നും കോർപറേഷൻ ഇതുവരെ കാണാത്ത അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മേയർക്കെതിരെ നിയമപരമായും അല്ലാതെയും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ പ്രശ്നം, തെരുവുനായ ശല്യം , കുടിവെള്ള വിതരണം എല്ലാം അവതാളത്തിലായി. ലൈഫ് പദ്ധതിയിൽ ഒൻപത് മാസത്തിനിടെ ഒരാൾക്കുപോലും വീടുനൽകാൻ സാധിച്ചിട്ടില്ലെന്നും എസ്.പി. ദീപക്ക് ആരോപിച്ചു. വാർത്താസമ്മേളനത്തിൽ കൗണ്‍സിലർമാരായ ശിവജി, രാഖി, ബാബു എന്നിവർ പങ്കെടുത്തു.