പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് വൈപ്പിൻ, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിലേക്ക് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് നിർത്തലാക്കാൻ നീക്കം. എറണാകുളം-പശ്ചിമകൊച്ചി മേഖലകൾ കേന്ദ്രീകരിച്ച് ഒരു നൂറ്റാണ്ടിലേറെ ചരിത്ര പ്രാധാന്യമുള്ള ബോട്ട് സർവീസുകളാണ് നഷ്ടക്കണക്കും സാങ്കേതിക കാരണങ്ങളും നിരത്തി നിർത്തലാക്കാനുള്ള നീക്കം നടക്കുന്നത്.
നേരത്തെ ഒട്ടേറെ ബോട്ടുകളും സർവീസുകളും ഉണ്ടായിരുന്നിടത്ത് ഘട്ടംഘട്ടമായി ബോട്ടുകൾ പിൻവലിച്ച് നാമമാത്രമായ സർവീസുകൾ മാത്രമേ ഇപ്പോൾ ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ. ദൈനംദിന ഷെഡ്യൂൾ 62ൽ നിന്ന് നിലവിൽ 23 ആയി കുറഞ്ഞു. കൊച്ചി വാട്ടർമെട്രോ സർവീസിന് വഴിയൊരുക്കാനാണ് ജലഗതാഗത വകുപ്പ് സർവീസുകൾ നിർത്തലാക്കുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
എറണാകുളം ബോട്ട്ജെട്ടിയിൽ നിന്ന് നിലവിൽ സർവീസുള്ളത് വൈപ്പിൻ, ഫോർട്ടുകൊച്ചി, വരാപ്പുഴ, വൈക്കം എന്നിവിടങ്ങളിലേക്കാണ്. മട്ടാഞ്ചേരിയിലേക്ക് നേരത്തെ സർവീസ് ഉണ്ടായിരുന്നത് 2018ൽ നിർത്തലാക്കി. പ്രളയകാലത്ത് ബോട്ട്ജെട്ടി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് എക്കലും മരക്കൊമ്പുകളും വന്നടിഞ്ഞതാണ് സർവീസ് നിർത്തലാക്കാനുള്ള കാരണമായി അധികൃതർ അന്നു പറഞ്ഞത്. പിന്നീട് കോടികൾ മുടക്കി ജെട്ടി നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും സർവീസ് പുനരാരംഭിച്ചില്ല.
ഏഴു ബോട്ടുകളാണ് എറണാകുളം ജെട്ടി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്നത്-അഞ്ചു കറ്റാമറൈൻ ടൈപ്പ് ബോട്ടുകളും രണ്ട് സ്റ്റീൽ ബോട്ടുകളും ഒരു റെസ്ക്യൂ ബോട്ടും. കറ്റാമറൈൻ ബോട്ടുകളിൽ രണ്ടെണ്ണം അറ്റകുറ്റപ്പണികൾക്ക് കയറ്റിയിട്ട് മാസങ്ങൾ പിന്നിട്ടു. ശേഷിക്കുന്ന മൂന്ന് ബോട്ടുകളാണ് വൈപ്പിൻ, ഫോർട്ടുകൊച്ചി, വെല്ലിംഗ്ടൺ ഐലൻഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്നത്. രണ്ട് സ്റ്റീൽ ബോട്ടുകളിൽ ഒന്ന് വരാപ്പുഴയിലേക്കും ഒരെണ്ണം വൈക്കത്തേക്കും സർവീസ് നടത്തുന്നു.
ഫോർട്ടുകൊച്ചി, വൈപ്പിൻ, ഐലൻഡ് മേഖലകളിലേക്കുള്ള ട്രിപ്പുകൾ ഘട്ടംഘട്ടമായി കുറച്ച് വാട്ടർ മെട്രോയുടെ എറണാകുളം ജെട്ടിയിലെ പുതിയ ടെർമിനൽ പ്രവർത്തനം സജ്ജമാകുന്നതോടെ സർവീസ് ആവസാനിപ്പിക്കാനാണ് ജലഗതാഗത വകുപ്പിന്റെ നീക്കമെന്ന് പശ്ചിമ കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി പത്മനാഭ മല്യ പറഞ്ഞു.
ദിവസവേതനക്കാരായ നൂറു കണക്കിന് തൊഴിലാളികൾ കുറഞ്ഞ നിരക്കിലുള്ള യാത്രയ്ക്കായി ആശ്രയിക്കുന്ന യാത്രാമാർഗമാണിത്.
സർവീസ് നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ ഫോർട്ടുകൊച്ചി സബ്കളക്ടർക്ക് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു.
ഫോർട്ടുകൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് എറ്റവും ചെലവ് കുറഞ്ഞ യാത്രാ മാർഗമാണ് ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ്. ആറു രൂപയ്ക്ക് 20 മിനിറ്റിൽ ഫോർട്ടുകൊച്ചിയിൽ നിന്ന് എറണാകുളത്ത് എത്താം.
മടക്കയാത്രയ്ക്കും നിരക്കും സമയവും മാറ്റമില്ല. ബസിൽ റോഡുമാർഗം എറണാകുളത്ത് നിന്ന് ഫോർട്ടുകൊച്ചിയിലെത്താൻ 23 രൂപ നൽകണം. ഗതാഗതക്കുരുക്ക് കാരണം ഒരു മണിക്കൂറിലേറെ സമയം എടുക്കാറുണ്ട്.
അതേസമയം വാട്ടർ മെട്രോയിൽ എറണാകുളം-ഫോർട്ടുകൊച്ചി യാത്രാ നിരക്ക് 40 രൂപയാണ്. അര മണിക്കൂറാണ് യാത്രാ സമയം.
Tags : NattuVishesham DistrictNews