പ്രതീകാത്മക ചിത്രം
തൊടുപുഴ: ഒരു ദിവസം നേരിയ ശമനമുണ്ടായെങ്കിലും വീണ്ടും മഴ ശക്തിപ്പെട്ടത് ജില്ലയെ ആശങ്കയിലാഴ്ത്തി. ഇന്നലെ മിക്കയിടങ്ങളിലും പകല്‍സമയം ഇടവിട്ട് ശക്തമായ മഴ പെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഉച്ചയോടെ റെഡ് അലര്‍ട്ടാക്കി മാറ്റി. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടവിട്ടുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ജില്ലയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്നിന്നുള്ളവര്ക്കായി 17 ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആകെ 336 പേരാണ് ഇവിടെ കഴിയുന്നത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ കാര്യമായ തോതില്‍ മഴ രേഖപ്പെടുത്തിയിട്ടില്ല. ഇടുക്കി -18.8, പീരുമേട് -17, തൊടുപുഴ- 16, ദേവികുളം- 10.8, ഉടുമ്പന്‍ചോല- 3.5 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക്.
മഴ ശമനമില്ലാതെ തുടരുന്നത് വിവിധ മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടൂറിസം, കാര്‍ഷികം, വ്യാപാര മേഖലകളാണ് മഴ മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. മഴ ശക്തിപ്പെട്ടതോടെ ജില്ലയിലെ വിനോദസഞ്ചാരമേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേ്ക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചതോടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ആളില്ലാത്ത അവസ്ഥയായി. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലുമായി നൂറുകണക്കിന് ബുക്കിംഗ് റദ്ദുചെയ്തു.
മഴ ശക്തമായതോടെ ജില്ലയില്‍ പല വെള്ളച്ചാട്ടങ്ങളും സജീവമായി. ഇത്തരം കേന്ദ്രങ്ങളില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് സന്ദര്‍ശകര്‍ എത്തുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസും മറ്റും ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. അലര്‍ട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കില്ല.
കാര്‍ഷിക മേഖലയെയും മഴ പ്രതിസന്ധിയിലാക്കി. ഏലവും പച്ചക്കറിയും ഉള്‍പ്പെടെ പല കാര്‍ഷിക വിളകളെയും അഴുല് രോഗം ബാധിച്ചിട്ടുണ്ട്. മഴ നീണ്ടു നിന്നാല്‍ അഴുകല്‍ വ്യാപമാകാനും സാധ്യതയുണ്ട്.
ഇതിനു പുറമേ വന്‍തോതില്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വ്യാപാരമേഖല മഴമൂലം വലിയ മാന്ദ്യത്തിലാണ്. മഴ ഇത്തരത്തില്‍ നീണ്ടു നിന്നാല്‍ ഓണക്കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
Tags : Nattuvishesham Local News Weather predicts heavy rain