അരിമണലിലെ ജനവാസ കേന്ദ്രത്തിൽ എത്തിയ കാട്ടാന.
കരുവാരകുണ്ട്: കരുവാരകുണ്ട് അരിമണലിലെ ജനവാസ കേന്ദ്രത്തിൽ പട്ടാപ്പകൽ കാട്ടാനയുടെ വിളയാട്ടം. സംസ്ഥാന പാതയിലൂടെ സഞ്ചരിച്ച വഴിയാത്രക്കാരും ബൈക്ക് യാത്രികരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് ജനവാസ കേന്ദ്രത്തിലെത്തി കൊന്പൻ ഭീതി പരത്തിയത്. അടക്കാക്കുണ്ട് വനമേഖലയിൽനിന്ന് കേരള എസ്റ്റേറ്റ് മലവാരം വഴി എത്തിയ കൊന്പൻ അരിമണൽ സ്നേഹ സദൻ ആശ്രമത്തിനു സമീപം വഴിയിലൂടെയാണ് സംസ്ഥാന പാതയിലെ ജനവാസ കേന്ദ്രത്തിലെത്തിയതെന്നാണ് നിഗമനം.
കാട്ടാനയെ ജനവാസകേന്ദ്രത്തിൽനിന്ന് അകറ്റി അപകടം ഒഴിവാക്കാൻ പ്രദേശവാസികൾ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ശബ്ദമുണ്ടാക്കിയെങ്കിലും ആന, അരിമണലിലെ കുരിക്കൾ എസ്റ്റേറ്റിലേക്ക് കടന്ന് അവിടെ നിലയുറപ്പിക്കുകയായിരുന്നു. കൊന്പൻ വന്ന വഴിയിൽ വൻ കൃഷി നാശവും വരുത്തിയിട്ടുണ്ട്.
അരിമണൽ ഭാഗത്തേക്ക് ഇതുവരെ കാട്ടാനയുടെ ശല്യം ഉണ്ടായിട്ടില്ലെന്നും അടുത്തയിടെയാണ് കടുവയുടെയും പുലിയുടെയും സാന്നിധ്യം പ്രദേശത്ത് അനുഭവപ്പെട്ടതെന്നും കർഷകരായ നെടിയകാലായിൽ ബാബുവും തെക്കേൽ ഷാജിയും പറഞ്ഞു. ജനവാസ കേന്ദ്ര പങ്ങളിലെത്തി ഭീതി പരത്തുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വിവിധ കർഷക സംഘടനകളും കർഷകരും ആവശ്യപ്പെടുന്നത്.
Tags : Nattuvishesham Districtnews Arimanal