കൊച്ചി: മുപ്പതു വര്‍ഷം എല്‍ഡിഎഫ് കുത്തകയാക്കി വച്ചിരുന്ന ഡിവിഷന് തിരിച്ചുപിടിച്ച കോണ്‍ഗ്രസിനത് നിലനിര്‍ത്താനാകുമോ അതോ, എല്‍ഡിഎഫ് തിരിച്ചുപിടിക്കുമോ എന്നതാണ് പാലാരിവട്ടം ഡിവിഷനിലെ രാഷ്ട്രീയ ചോദ്യം. പേരിലും നമ്പറിലും മാത്രം മാറ്റം വന്ന ഡിവിഷന്റെ അതിരുകള്‍ ഇപ്പോഴും പഴയതു തന്നെ. എന്നാല്‍ വോട്ടര്‍മാരുടെ മനസില്‍ മാറ്റം ഉണ്ടായിട്ടുണ്ടോ എന്നറിയാല്‍ ഏതാനും ദിനങ്ങൾകൂടി കാത്തിരിക്കണം.
15 വര്‍ഷം മുമ്പ് നിറം മാറിയ ഡിവിഷനില്‍ കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. സിറ്റിംഗ് കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.കെ. മിനിമോളാണ് യുഡിഎഫിന്റെ പോരാളി. പാടിവട്ടത്തെ കൗണ്‍സിലറും ഐടി പ്രഫഷണലുമായ ആര്.രതീഷിനെയാണ് ഡിവിഷന് തിരിച്ചുപിടിക്കാന്‍ സിപിഎം ഇവിടെ നിയോഗിച്ചിരിക്കുന്നത്. ഇരുവര്‍ക്കും വെല്ലുവിളിയായി എന്‍ഡിഎ സ്ഥാനാര്‍ഥി കെ.ആര്. രാജേന്ദ്രനും ട്വന്റി 20 സ്ഥാനാര്‍ഥി ടോം കെ.ജോര്‍ജും അങ്കത്തട്ടിലുണ്ട്.
വിമത ഭീഷണിയാണ് മിനിമോള്‍ നേരിടുന്ന കടുത്ത വെല്ലുവിളി. ഡിവിഷനിലെ മുന്‍ കൗണ്‍സിലറും യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാനുമായ ജോസഫ് അലക്സാണ് സീറ്റ് കിട്ടാത്തതിന്റെ പരിഭവത്തിൽ മിനിമോള്‍ക്കെതിരെ വിമതനായി മത്സരിക്കുന്നത്. ഇടത് കോട്ടയായ ഡിവിഷന് 2010 ല്‍ മിനിമോള്‍ യുഡിഎഫിനുവേണ്ടി പിടിച്ചെടുത്തശേഷം തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ജോസഫ് അലക്സ് ഇവിടെ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വനിതാസംവരണം ആയപ്പോള്‍ മിനിമോള്‍ തിരികെ എത്തി. ഇത്തവണ ജനറല്‍ കാറ്റഗറി ആയപ്പോഴും ഡിവിഷന് നിലനിര്‍ത്താന്‍ മിനിമോളെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്. ഇതിനോടുള്ള വിയോജിപ്പാണ് ജോസഫിന്റെ വിമതവേഷം.
കോണ്‍ഗ്രസിലെ കരുത്തനായ എം.ബി. മുരളീധരനെ പരാജയപ്പെടുത്തി കൗണ്‍സിലില്‍ എത്തിയ ആര്.രതീഷിന് ഡിവിഷന് മാറി മത്സരിക്കുന്നതിന്റേതായ വെല്ലുവിളികള്‍ ഉണ്ടെങ്കിലും സീറ്റ് തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്. കൗണ്‍സിലര്‍ ആയിരിക്കെ കോര്‍പറേഷന്റെ ഐടി മേഖലയില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ തനിക്കനുകൂലമായ വോട്ടായി മാറുമെന്ന് രതീഷ് പ്രതീക്ഷിക്കുന്നു. പാടിവട്ടം ഡിവിഷനില്‍ രതീഷ് തോല്‍പ്പിച്ച എം.ബി. മുരളീധരന് വെണ്ണല ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ഥിയാണ് ഇക്കുറി.
Tags : local nattuvishesham