പ്രതീകാത്മക ചിത്രം
കുറവിലങ്ങാട്: അധ്യാപികമാരെ സെൻസസ് ജോലിക്ക് നിയോഗിച്ചത് ഇരട്ടി പണിയായത് ഭർത്താക്കന്മാർക്ക്. ഉദ്യോഗസ്ഥരായ ഭർത്താക്കന്മാർ അവധി ദിവസങ്ങളിൽ ഭാര്യമാർക്കൊപ്പം മുഴുവൻ സമയവും സെൻസസ് ഡ്യൂട്ടിയിലാണ്.
പലയിടങ്ങളിലും അധികൃതർ നൽകിയ മാപ്പുമായി പരക്കം പായുന്നതിന് മുന്നിൽ നിൽക്കുന്നത് ഭർത്താക്കന്മാരാണ്. ശാസ്ത്രീയമായ അതിരുകൾ അത്ര വ്യക്തമാകാത്ത രീതിക്കാണ് സ്ഥലം നിർദേശങ്ങൾ നൽകിയിട്ടുള്ളത്. വീടുകളുടെ എണ്ണമോ, വീട്ടുനമ്പരോ ലഭിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ എളുപ്പമാകുമായിരുന്നെങ്കിലും ലഭിച്ച ഭൂപ്രദേശത്തെ മുഴുവൻ വീടുകളും കണ്ടെത്താൻ സെൻസസ് ഡ്യൂട്ടിയിലുള്ളവർ ബുദ്ധിമുട്ടുകയാണ്.
ഭർത്താക്കന്മാർ വാഹനങ്ങളുമായി അധ്യാപികമാരുമായി വീടുകൾ കയറിയിറങ്ങുന്ന കാഴ്ച സാധാരണമായിട്ടുണ്ട്.
പഞ്ചായത്ത് അംഗങ്ങൾ, ആശാവർക്കർമാർ, അങ്കണവാടി ടീച്ചർമാർ എന്നിങ്ങനെ ഒട്ടേറെ ആളുകളെ ആശ്രയിച്ചാണ് സെൻസസ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കാര്യമായ പ്രചരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മുഴുവൻ വിവരങ്ങളും കൃത്യമായി നൽകാൻ വിസമ്മതിക്കുന്നവർ സെൻസസ് ഉദ്യോഗസ്ഥർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
സെൻസസിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. സർക്കാരിൽനിന്ന് എത്തുന്നവർ എന്ന പേരിൽ ആക്ഷേപങ്ങളും പരാതികളും ഒട്ടേറെ സ്ഥലങ്ങളിൽ ഇവരെ തേടി എത്തിയിട്ടുണ്ട്. പ്രഖ്യാപനങ്ങൾ പലതും ഉണ്ടായെങ്കിലും ഒന്നും ലഭിച്ചില്ലെന്ന പരാതികളോടെയാണ് പലരും എന്യൂമറേറ്റർമാരെ സ്വീകരിക്കുന്നത്.
Tags :