കല്ലടിക്കോട്: കേരളത്തിലെ ആറു ലക്ഷത്തോളം ദരിദ്രകുടുംബങ്ങള്‍ക്കു റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ വിതരണം നിലച്ചു. അന്ത്യോദയ അന്ന യോജന (എഎവൈ) പ്രകാരം റേഷന്‍ വിതരണത്തില്‍നിന്ന് പഞ്ചസാര താത്കാലികമായി പിന്‍വലിച്ചതാണ് ദരിദ്രകുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്.
ഇതനുസരിച്ച് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് കിലോയ്ക്ക് 27 രൂപ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തുവന്ന പഞ്ചസാര ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇപിഒഎസ്) സംവിധാനത്തില്‍ നിന്ന് മാറ്റി. ഇതോടെ റേഷന്‍കട ഉടമകള്‍ക്ക് സ്റ്റോക്ക് ഉണ്ടെങ്കിലും പഞ്ചസാര വിതരണം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്.
2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പഞ്ചസാര വിതരണത്തിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ വിതരണം താത്്കാലികമായി നിര്‍ത്തിവച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സംസ്ഥാനത്തെ ആറ് ലക്ഷത്തോളം എഎവൈ കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്. ദൈനംദിന ഉപജീവനത്തിനായി സബ്സിഡിയുള്ള അവശ്യവസ്തുക്കളെ ആശ്രയിക്കുന്നവരാണ് ഇവര്‍.
സംസ്ഥാനത്ത് 95 ലക്ഷത്തിലധികം സാധുവായ റേഷന്‍ കാര്‍ഡുകളും 13,912 റേഷന്‍ കടകളുമുണ്ട്. അതുകൊണ്ട് തന്നെ സബ്സിഡി ഉത്പന്നങ്ങളുടെ വിതരണത്തിലെ താത്കാലിക തടസം പോലും കുടുംബങ്ങളെ സാരമായി ബാധിക്കും.
റേഷന്‍ വിതരണത്തില്‍ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ ആശയക്കുഴപ്പത്തിന് കാരണമായതായി കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍. ഷിജീര്‍ പറഞ്ഞു.
റേഷന്‍ കടകളില്‍ പഞ്ചസാര വാങ്ങാന്‍ ആളുകള്‍ എത്തുമ്പോള്‍ സിസ്റ്റത്തിലെ നിയന്ത്രണങ്ങള്‍ കാരണം നല്‍കാനാകുന്നില്ല. അദ്ദേഹം പറഞ്ഞു.
2012 വരെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സബ്സിഡി പഞ്ചസാരയ്ക്ക് അര്‍ഹതയുണ്ടായിരുന്നുവെന്നും അതിനുശേഷം ആനുകൂല്യം മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്നും ഷിജീര്‍ പറഞ്ഞു. ഇപ്പോള്‍ ഏകദേശം 95 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ ഏകദേശം ആറ് ലക്ഷം പേര്‍ക്ക് മാത്രമേ പഞ്ചസാര ലഭിക്കാന്‍ അര്‍ഹതയുള്ളൂ.
സബ്സിഡി വില നേരത്തെ 21 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 27 രൂപയായി പരിഷ്കരിച്ചു. റേഷന്‍ കടകളില്‍ മറ്റു ഉത്പന്നങ്ങളെ അപേക്ഷിച്ച് പഞ്ചസാരയ്ക്ക് സ്ഥിരം ആവശ്യക്കാരുണ്ട്.
Tags : nattu vishesham Yellow card holders are not eligible